2000 രൂപ കൈക്കൂലി പാന്റ്സിനുള്ളിൽ; ഊരിയെടുപ്പിച്ചു
Mail This Article
തൃശൂർ ∙ 2000 രൂപ കൈക്കൂലി വാങ്ങി പാന്റ്സിനുള്ളിലൊളിപ്പിച്ച റവന്യു ഇൻസ്പെക്ടറെ ‘മുണ്ടുടുപ്പിച്ചു’ കുടുക്കി വിജിലൻസ്. കോർപറേഷൻ കൂർക്കഞ്ചേരി സോണൽ റവന്യു ഇൻസ്പെക്ടറായ കൊല്ലം അഞ്ചൽ ഏറം പിലാവുള്ളയിൽ കെ.നാദിർഷയെയാണു വിജിലൻസ് പിടികൂടിയത്. നാദിർഷയിൽ നിന്നു പാന്റ്സ് ഊരി വാങ്ങിയ വിജിലൻസ് സംഘം, നടപടികൾ പൂർത്തിയാകുന്നതു വരെ ഇദ്ദേഹത്തെ മുണ്ടുടുപ്പിച്ച് ഓഫിസിലിരുത്തി. ഉടുപ്പിക്കാനുള്ള മുണ്ടുമായാണ് വിജിലൻസ് എത്തിയത്.
കൂർക്കഞ്ചേരി പനമുക്ക് സ്വദേശിയായ സന്ദീപിനോടാണു നാദിർഷ കൈക്കൂലി വാങ്ങിയത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റിയെടുക്കാൻ കഴിഞ്ഞ 24നാണ് സന്ദീപ് അപേക്ഷ നൽകിയത്. 30നു നാദിർഷ പരിശോധനയ്ക്കായി വീട്ടിലെത്തിയെങ്കിലും സന്ദീപ് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ അമ്മയിൽ നിന്ന് ഓട്ടോക്കൂലി വാങ്ങിയാണു നാദിർഷ മടങ്ങിയത്. ഇതു പോരെന്നും 2000 രൂപ കൂടി വേണമെന്നും നാദിർഷ സന്ദീപിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.
തുക തന്റെ ഓഫിസിലെത്തിക്കണമെന്നും നിർദേശിച്ചു. ഇതോടെയാണു സന്ദീപ് വിജിലൻസ് ഡിവൈഎസ്പി സി.ജി. ജിം പോളിനെ വിവരമറിയിച്ചത്. ഡിവൈഎസ്പി പറഞ്ഞതനുസരിച്ചു സന്ദീപ് പണവുമായി ഇന്നലെ ഉച്ചയോടെ കോർപറേഷൻ സോണൽ ഓഫിസിലെത്തി കൈക്കൂലി നൽകി. നാദിർഷ പണം പാന്റ്സിനുള്ളിൽ ഒളിപ്പിച്ചു. തൊട്ടുപിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തുകയായിരുന്നു.