ADVERTISEMENT

പുന്നയൂർക്കുളം∙ മൊബൈൽ ആപ് വഴിയുള്ള ഇൻസ്റ്റന്റ് വായ്പത്തട്ടിപ്പു വീണ്ടും വ്യാപകമാകുന്നു. സ്ത്രീകളെ ഉന്നം വയ്ക്കുന്ന സംഘം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പണം തട്ടുന്നത്. ഒരു മാസത്തിനിടെ വടക്കേകാടു സ്‌റ്റേഷൻ പരിധിയിൽ 6 പേരാണു പരാതിയുമായെത്തിയത്. വിവരം പുറത്തുപറയാത്ത ഒട്ടേറെ പേർ ഉണ്ടാകുമെന്നാണു പൊലീസ് അനുമാനിക്കുന്നത്. പരൂർ സ്വദേശിയായ യുവതി ഭർത്താവ് പറഞ്ഞതനുസരിച്ചാണ് മൊബൈൽ ആപ്പ് വഴി 3000 രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചത്.

ആധാർ നമ്പർ ഉൾപ്പെടെ നൽകിയെങ്കിലും പണം അക്കൗണ്ടിൽ വന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ഇവരുടെ മൊബൈലിലെ കോൺടാക്ട് ലിസ്റ്റ് ഇവർക്കു തന്നെ അയച്ചുകൊടുത്ത്, പണം തന്നില്ലെങ്കിൽ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. വടക്കേകാട് പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ മാറ്റി. ഇതിനിടെ ഇവരുടെ സഹോദരിയുടെ ഫോണിൽ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ വന്നു.

മന്ദലാംകുന്ന് സ്വദേശിയായ നിയമ വിദ്യാർഥിനി കൂട്ടുകാർക്ക് പാർട്ടി നൽകാനാണു വായ്പയെടുത്തത്. വിഡിയോ കോളിൽ സംഘത്തിന്റെ ശല്യം ഏറിയതോടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയപ്പോഴാണു വീട്ടുകാർ വിവരം അറിഞ്ഞത്. പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയും തൃശൂരിലെ സ്വകാര്യ സ്ഥാപന ജീവനക്കാരിയും പലതവണയായി സംഘം ആവശ്യപ്പെട്ട തുക നൽകി.

2000-4000 വരെയുള്ള സംഖ്യയാണ് ഇവർ ആവശ്യപ്പെടുന്നത്. പണം നൽകിയാലും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. കുന്നത്തൂരിൽ 5 മാസം മുൻപ് യുവാവിനെ മരണത്തിലേക്കു നയിച്ചത് ഇൻസ്റ്റന്റ് വായ്പ ഭീഷണിയായിരുന്നു. പല നമ്പറുകളിൽ നിന്ന് ഇവർ വിളിക്കുമെങ്കിലും തിരിച്ചു വിളിച്ചാൽ കിട്ടില്ല. ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലാണ് സംസാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com