കുഴിപ്പൻ കലിപ്പൻ; ഭീതിയിൽ തീരദേശം
Mail This Article
ചാവക്കാട്∙ കടപ്പുറം അഞ്ചങ്ങാടി വളവിൽ കനത്ത കുഴിപ്പൻ തിരമാല. ശക്തമായെത്തി കരയിലുള്ള മണൽ ചുഴറ്റിയെടുത്തു കടലിലേക്കു വലിച്ചുകൊണ്ടുപോകുകയാണ് ഇത്. തീരദേശമാകെ ഭീതിയിലായി. ഇവിടെയുളള 7 മുറികളുള്ള കെട്ടിടം തകർന്ന് നിലംപൊത്താവുന്ന സ്ഥിതിയാണ്. തീരം കവർന്ന് മണലെല്ലാം വലിച്ചുകൊണ്ടുപോയ അവസ്ഥയാണ്. കടപ്പുറം പഞ്ചായത്തിൽ തൊട്ടാപ്പ് ആനന്ദവാടി, ഞോളീറോഡ്, ആശുപത്രിപ്പടി, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചണ്ണപ്പടി, മുനക്കക്കടവ്, റഹ്മാനിയ പള്ളി എന്നീ കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് തിരമാല ശക്തമായത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നു. കടൽഭിത്തി തകർന്ന് ചിതറിക്കിടക്കുകയാണ്. ജിയോ ബാഗുകൾ തീരത്തു സ്ഥാപിച്ചിരുന്നെങ്കിലും അവയെല്ലാം ശക്തമായ തിരയിൽ തകരുകയായിരുന്നു. കോർണീഷ് റോഡിലേക്കു കടലെത്താൻ ഇനി പത്തു മീറ്റർ മാത്രമേയുള്ളൂ.
റോഡു തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ് ഇവിടെ. കിഴക്കു ഭാഗത്തേക്കു കടൽവെള്ളം ഒഴുകിയാൽ നൂറുകണക്കിനു വീടുകൾക്കു നാശം സംഭവിക്കും. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശത്തു കുടിക്കാൻ പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാകും. ശാസ്ത്രീയമായി കടൽഭിത്തി നിർമിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെയും നടപ്പായിട്ടില്ല. ഓരോ തിരയടിക്കുമ്പോഴും ഭീതിയോടെയാണ് കുടുംബങ്ങൾ കഴിയുന്നത്.