പൂലാനിയിലെങ്ങും ആഫ്രിക്കൻ ഒച്ച്
Mail This Article
മേലൂർ∙ മഴയാരംഭിച്ചതോടെ പൂലാനിയിലെങ്ങും ആഫ്രിക്കൽ ഒച്ചുകൾ നിറഞ്ഞു. 2018 മുതൽ ഈ മേഖലയിൽ മഴക്കാലമായാൽ ആഫ്രിക്കൻ ഒച്ചുകളുണ്ട്. കഴിഞ്ഞകാലങ്ങളെക്കാൾ വലുപ്പമേറിയവയാണ് ഇപ്പോൾ കാണപ്പെടുന്നത്. ചൂടുള്ള സമയങ്ങളിൽ മണ്ണിലും മരങ്ങളിലും ചേക്കേറുന്ന ഇവ, ചൂടു കുറയുന്നതോടെ പുറത്തേക്കുവരും. വീടുകളുടെ തണുത്ത ഭാഗങ്ങളിലും വാഴ, മരച്ചീനി എന്നിവിടങ്ങളിലും ഇവ താവളമാക്കുന്നു. 2019 ൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ആഫ്രിക്കൻ ഒച്ചുകൾവരുത്തിവച്ചത്.
ഏക്കറുകണക്കിനു വരുന്ന വാഴത്തോട്ടങ്ങളിൽ ഒച്ചുകളെത്തി വാഴയുടെ വളർച്ച മുരടിപ്പിച്ചു. പരിഷത്ത് അടക്കമുള്ള സംഘടനകൾ ഒച്ചിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി രംഗത്തെത്തി. കാർഷിക സർവകലാശാല വിദഗ്ധരും പ്രതിവിധി നിർദേശിച്ചെങ്കിലും താൽക്കാലികമായി മാത്രമേ ഒച്ചുകളെ ഒതുക്കാനായുള്ളൂ. പൂലാനി, കൊമ്പൻപാറ, കുന്നപ്പിള്ളി മേഖലകളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.