പുത്തൂർ പാർക്ക്; വിദേശത്തു നിന്ന് മൃഗങ്ങളെ എത്തിക്കാൻ ആലോചന: മന്ത്രി
Mail This Article
തൃശൂർ ∙ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ത്യയ്ക്കു പുറത്തു നിന്നു മൃഗങ്ങളെ എത്തിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി കെ. രാജനൊപ്പം പാർക്കിലെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷമാണു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തിൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുന്നുണ്ട്. പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പുത്തൂരിനെ ടൂറിസം വില്ലേജാക്കി ഉയർത്തും. പഞ്ചായത്തിനും തദ്ദേശീയർക്കും വരുമാനം ലഭിക്കുന്ന വിധത്തിൽ പദ്ധതികൾ നടപ്പാക്കും. പുത്തൂരിലെ വ്യാപാര സ്ഥാപനങ്ങളടക്കം ഒരേ മാതൃകയിൽ പുനർനിർമിക്കും.
ജൂലൈയിൽ കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും പാർക്കിലെത്തിക്കും. 2024ൽ പാർക്ക് ജനങ്ങൾക്കായി തുറന്നു കൊടുക്കും. മൂന്നാം ഘട്ട നിർമാണം ആരംഭിച്ചു കഴിഞ്ഞു. സുവോളജിക്കൽ പാർക്കും പുത്തൂർ കായൽ ടൂറിസം കേന്ദ്രവും മരോട്ടിച്ചാൽ വെള്ളിച്ചാട്ടവും പീച്ചി–ചിമ്മിനി ഡാമുകളും ചേർത്തു ടൂറിസം വില്ലേജ് എന്ന ആശയം നടപ്പാക്കുമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു.
പാർക്കിലേക്കുള്ള റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. ഭൂമി വിട്ടുനൽകിയവർക്കു ജൂലൈയിൽ പണം അനുവദിക്കും. എലവേറ്റഡ് വാക്ക് വേയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. പാർക്കിനുള്ളിൽ സന്ദർശകർക്കു യാത്ര ചെയ്യാൻ ട്രാം ട്രെയിൻ സ്ഥാപിക്കാൻ ടെൻഡർ നടപടി ഉടൻ തുടങ്ങും. സ്പെഷൽ ഓഫിസർ കെ.കെ. വർഗീസ്, ഡയറക്ടർ ആർ. കീർത്തി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സിസിഎഫ് കെ.ആർ. അനൂപ് തുടങ്ങിയവർ സന്നിഹിതരായി.
അരിക്കൊമ്പൻ: ‘അതിരുവിട്ട ഉത്സാഹം വിനയായി’
തൃശൂർ ∙ അരിക്കൊമ്പന് ഇപ്പോഴത്തെ ഗതി വന്നതു മൃഗസ്നേഹികളുടെയും സംഘടനകളുടെയും അതിരുവിട്ട ഉത്സാഹം മൂലമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെ സംരക്ഷിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിനായി ശ്രമിക്കുന്നതിനിടെ മൃഗസ്നേഹികൾ കോടതിയെ സമീപിച്ചു. പിന്നാലെ കർഷകരുടെ സംഘടനകളും കോടതിയിലെത്തി. ഇടപെടലുകൾ പരിധിവിട്ടതോടെയാണ് അരിക്കൊമ്പനെ മറ്റൊരു കാട്ടിലേക്കു മാറ്റേണ്ടിവന്നതെന്നും മന്ത്രി പറഞ്ഞു.