പൊക്ലായി ബീച്ച് മുതൽ ഭജനമഠം വരെ കടൽഭിത്തി തകർന്നു, തീരദേശം ഭീഷണിയിൽ
Mail This Article
കയ്പമംഗലം ∙ മതിലകം പഞ്ചായത്തിലെ കൂളിമുട്ടം പൊക്ലായി ബീച്ച് മുതൽ ഭജനമഠം വരെ കടൽഭിത്തി തകർന്നതിനെത്തുടർന്ന് തീരദേശം ഭീഷണിയിൽ. സുരക്ഷാഭിത്തി പലയിടത്തും പൂർണമായും തകർന്ന നിലയിലാണ്. ഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ കരയും കടലെടുത്തു. അടിക്കടി കടൽക്ഷോഭമുണ്ടാകുന്നതിനാൽ ആശങ്കയുടെ മുൾമുനയിലാണ് തീരവാസികൾ. ഓരോ വർഷവും കടൽ ഭിത്തി നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസത്തെ കടലേറ്റത്തിൽ സുരക്ഷാ ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ കനത്ത തിരകളാണ് കരയിലേക്ക് അടിച്ചുകയറിയത്. വലിയ കരിങ്കല്ലിന്റെ ക്ഷാമമാണ് നിർമാണത്തിനു തടസ്സമെങ്കിൽ മറ്റു സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് തൊഴിലാളികൾ പറയുന്നത്. പെരിഞ്ഞനം ആറാട്ടുകടവ്, വഞ്ചിപ്പുര, കൂരിക്കുഴി കമ്പനിക്കടവ്, ചാമക്കാല എന്നിവിടങ്ങളിലും കടലേറ്റം തുടരുന്നുണ്ട്. നാശ നഷ്ടങ്ങൾ ഇല്ലെങ്കിലും ശകതമായ തിരമാലയാണ് കലിതുള്ളുന്നത്. തൊഴിൽ ഇല്ലാതായതോടെ വള്ളക്കാർക്കും ദുരിതകാലമാണ്.