ക്ഷേത്രത്തിൽനിന്ന് 8 പവന്റെ സ്വർണമാലകൾ കവർന്നു
Mail This Article
താന്ന്യം∙ പെരിങ്ങോട്ടുകര സർവീസ് സഹകരണബാങ്കിനു സമീപം കിടപ്പറമ്പിൽ മൂകാംബിക ക്ഷേത്രത്തിലെ സ്ട്രോങ്റൂം പൊളിച്ച് ആകെ 8 പവനിലേറെ തൂക്കമുള്ള 5 സ്വർണമാലകൾ കവർന്നു. ഇത് കുടുംബക്ഷേത്രമാണ്. ശ്രീകോവിലും പൊളിച്ചിട്ടുണ്ട്. ദേവിക്ക് ചാർത്താൻ ഭക്തർ വഴിപാടായി സമർപ്പിച്ച തിരുവാഭരണങ്ങളാണ് കവർന്നത്. ഇന്നലെ പൂജാരി വരും മുൻപേ പുലർച്ചെ നാലരയോടെ ശ്രീകോവിലിൽ നിന്നു പിൻവിളക്കിന്റെ വെളിച്ചം കണ്ട് സംശയം തോന്നിയ സമീപത്തെ ക്ഷേത്രം ജീവനക്കാരനാണ് ഭാരവാഹികളെ വിവരമറിയിച്ചത്.
സ്ട്രോങ്റൂമിന്റെ താഴ് ഇളക്കിമാറ്റി ഉള്ളിൽക്കടന്ന് വലിയപെട്ടിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളാണ് മോഷ്ടിച്ചത്. പെട്ടിയുടെ മുകളിൽ വച്ചിരുന്ന 2 ഉരുളികൾ താഴെയും പെട്ടിക്കുള്ളിലുണ്ടായിരുന്ന വാൽക്കണ്ണാടി അടക്കമുള്ള ഗോളക പെട്ടിക്ക് മുകളിലും വച്ച നിലയിലാണ്. വാതിലിന്റെ ഇളക്കി മാറ്റിയ താഴ് തിടപ്പിള്ളിയുടെ വാതിലിന്റെ സമീപത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ വാതിലുകൾ പൊളിച്ചിട്ടുണ്ടെങ്കിലും മോഷ്ടിച്ചിട്ടില്ല. അന്തിക്കാട് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി.
വീട്ടിൽനിന്ന് 2 പവൻ കവർന്നു
വലപ്പാട് ∙ കോടംവളവിൽ പനക്കൽ ശൂലപാണിയുടെ വീട്ടിൽനിന്നു 2 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. വീട്ടുകാർ രാവിലെ 9 നു മുൻപ് വീടുപൂട്ടി പുറത്തേക്ക് പോയി വൈകിട്ട് മൂന്നരയോടെ തിരിച്ചെത്തുന്നതിനിടയിലാണ് മോഷണം. പിൻവശത്തെ വാതിൽ തുറന്ന്, അലമാരയുടെ പരിസരത്ത് വച്ചിരുന്ന താക്കോൽ ഉപയോഗിച്ച് അത് തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. അതേസമയം അലമാരയിലുണ്ടായിരുന്ന മറ്റുസ്വർണവും പണവും മോഷ്ടിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.