കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകിയില്ല; കള്ളക്കേസ് ഭയന്ന് വീട്ടിൽ നിരാഹാരമിരുന്ന് ജോഷി

Mail This Article
ഇരിങ്ങാലക്കുട ∙ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് മാപ്രാണം വടക്കേത്തല ജോഷി തിരുവോണനാളിൽ വീട്ടിൽ നിരാഹാരമിരുന്നു. വിൽപനയ്ക്കു വച്ച വീട്ടിൽ, ഏറെ ശാരീരിക പ്രയാസങ്ങൾക്കിടയിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരുന്നു നിരാഹാര സമരം. കുടുംബാംഗങ്ങൾക്ക് അവകാശപ്പെട്ടത് ഉൾപ്പെടെ 90 ലക്ഷം രൂപയാണ് ജോഷി മാപ്രാണം ശാഖയിൽ നിക്ഷേപിച്ചിരിക്കുന്നത്. തുക തിരികെക്കിട്ടാനും ബാങ്കിലെ ഇന്നുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതിയിൽ പ്രതിഷേധിച്ചുമാണ് സമരമെന്ന് ജോഷി പറഞ്ഞു. ബാങ്ക് ഹെഡ് ഓഫിസിനു മുന്നിൽ നടത്താനിരുന്ന സമരം കള്ളക്കേസ് ഭയന്നാണ് വീട്ടിലേക്ക് മാറ്റിയത്. ബാങ്ക് സർക്കാർ ഏറ്റെടുത്ത സമയത്തു നിക്ഷേപകർക്ക് 8.5 ശതമാനം പലിശ വാഗ്ദാനം ചെയ്തിരുന്നത് 4 ശതമാനമായി കുറച്ചതിന്റെ കാരണമറിയാൻ ഉദ്യോഗസ്ഥർക്ക് 5 തവണ കത്തു നൽകിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും കേസ് കൊടുത്താൽ പണം തിരികെക്കിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായും ജോഷി പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണു വീടും സ്ഥലവും വിൽപനയ്ക്ക് എന്ന ബോർഡ് ഗേറ്റിനു മുൻപിൽ സ്ഥാപിച്ചത്. എംപാനൽ കോൺട്രാക്ടറായി ജോലി നോക്കുകയാണ് ഇദ്ദേഹം. ഇടതുപക്ഷ പ്രവർത്തകനായ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നു പറഞ്ഞ ജോഷി വടക്കാഞ്ചേരിയിലുള്ള നേതാവ് കണ്ണൂരിലെയും മഹാരാഷ്ട്രയിലെയും വ്യക്തികൾക്കു വേണ്ടി 150 കോടി രൂപ വായ്പയ്ക്കു ശുപാർശ നടത്തിയത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കേണ്ട കടമ സർക്കാരിനുണ്ടെന്നും കൂട്ടിച്ചേർത്തു. നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ ഉൾപ്പടെ വീട്ടിൽ എത്തിയിരുന്നു.
English Summary: The amount deposited in Karuvannur Bank was not returned; Joshi fasted at home fearing false case