ഇമ്മിണി വലിയ ‘പക്ഷിനോട്ടം’

Mail This Article
തൃശൂർ∙ പക്ഷി നിരീക്ഷണം, അതിന് അത്ര ശാസ്ത്രം അറിയണമെന്നൊന്നുമില്ല. സത്യത്തിൽ നമ്മളെല്ലാവരും പക്ഷി നിരീക്ഷകരാണ്. പറന്നുനടക്കുന്ന കിളികളെയും കുരുവികളെയും കാണാത്തവരായും നോക്കാത്തവരായും ആരും തന്നെ ഉണ്ടാവില്ല. എന്നാൽ അവയൊക്കെ തമ്മിൽ എന്ത് വ്യത്യാസം എന്നുചോദിച്ചാൽ പറയാനും അറിയില്ല. അതാണ് പക്ഷി നിരീക്ഷകരും ‘സാധാനിരീക്ഷകരും’ തമ്മിലുള്ള വ്യത്യാസം.
ബേഡിങ് (പക്ഷി നിരീക്ഷണം) നടത്താൻ താൽപര്യമുള്ള ആളുകളെ അതിലേക്ക് നയിക്കാൻ പല പരിപാടികളുമുണ്ട്. അതിലൊന്നാണ് വർഷം തോറും നടത്തിവരുന്ന കേരള ബേഡ് റേസ്. 2012 മുതൽ വർഷത്തിലൊരിക്കൽ നടക്കുന്ന ബേഡ് റേസ് ഇക്കൊല്ലം നടത്തിയത് കഴിഞ്ഞ ദിവസമാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സോണുകളായി തിരിച്ച് 5 പേരടങ്ങുന്ന 21 ടീമുകളാണ് കേരളത്തിൽ ബേഡ് റേസ് നടത്തിയത്. രാവിലെ മുതൽ വൈകിട്ട് വരെ ഓരോ സ്പോട്ടുകളിൽ (പക്ഷികളെ കൂട്ടമായി കാണുന്ന സ്ഥലം) പോയി പക്ഷികളെ നിരീക്ഷിച്ച് ബന്ധപ്പെട്ട വിവരങ്ങൾ ഇ–ബേഡ് ആപ്പിൽ അപ്‌ലോഡ് ചെയ്യുകയും അതത് ജില്ലകളിലെ എല്ലാ സംഘങ്ങളും നിശ്ചയിച്ച സ്ഥലത്ത് ഒത്തുകൂടി നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
തൃശൂരിൽ പീച്ചി, ഇളനാട്, ഏനമാവ്, ചാവക്കാട് തുടങ്ങിയ സ്പോട്ടുകൾ കേന്ദ്രീകരിച്ച് എഴുപതോളം പേർ ബേഡ് റേസിൽ പങ്കെടുത്തു.ഏതൊരാൾക്കും സ്വതന്ത്രമായി പക്ഷി നിരീക്ഷണം നടത്താം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ ഇ–ബേഡ് പോലുള്ള ആപ്പുകളിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
നിരീക്ഷണം
കൊച്ചി സോണിൽനിന്ന് 188 ഇനം പക്ഷികളെ കാണാൻ സാധിച്ചു. മുൻ വർഷങ്ങളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഈ എണ്ണം കുറവാണ്. കഴിഞ്ഞ വർഷം ഇത് 215 ആയിരുന്നു. പക്ഷികളുടെ ദേശാടനകാലം തുടങ്ങിയതിനാലും ഇതിൽ കൂടുതൽ ഇനങ്ങളെ കാണേണ്ടതാണ്. ഒരു ദിവസത്തെ നിരീക്ഷണ ഫലമായതിനാൽ ഇത് അന്തിമമായി കണക്കാക്കാനാവില്ലെന്നും കേരള ബേഡ് റേസിന്റെ കൊച്ചി കോ–ഓർഡിനേറ്ററായ വിഷ്ണുപ്രിയൻ കർത്ത പറഞ്ഞു.