ഗുരുവായൂർ മേൽപാലം: താഴ്ഭാഗം കയ്യടക്കി നാടോടി കച്ചവട സംഘം
Mail This Article
ഗുരുവായൂർ ∙ പുതിയ റെയിൽവേ മേൽപാലത്തിന്റെ അടിഭാഗം ഡൽഹിയിൽ നിന്നെത്തിയ നാടോടി കച്ചവടസംഘം കയ്യടക്കി. മഞ്ജുളാൽ ഭാഗത്താണ് ചെറിയ കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറിലേറെ പേരുടെ താമസം. ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. കഴിഞ്ഞ വർഷം പലർക്കും ഡെങ്കിപ്പനി പിടിച്ചു. സമീപത്തെ കച്ചവടക്കാർക്കും പനി പകർന്നു. വർഷങ്ങളായി ശബരിമല സീസണിൽ കച്ചവടത്തിന് എത്തുന്ന സംഘമാണിത്. മൃദംഗം, ദോലക് എന്നിവയും തോൽ, റെക്സിൻ എന്നിവ ഉപയോഗിച്ചു ചെണ്ടയും നിർമിച്ചു വിൽക്കുന്നവരാണ് ഇവർ.
പാചകവും കിടപ്പും പ്രാഥമിക കൃത്യങ്ങളുമെല്ലാം ഇവിടെത്തന്നെ. മുൻവർഷങ്ങളിൽ പറമ്പുകളിൽ താൽക്കാലിക ഷെഡ് കെട്ടിയായിരുന്നു താമസം. നഗരസഭ ഇവരെ അതിഥികളായി സ്വീകരിക്കുമ്പോൾ ഇവർക്ക് ശുചിമുറികൾ ഏർപ്പെടുത്തണമെന്നും പകർച്ചവ്യാധി ഉണ്ടാകാതെ നോക്കണമെന്നും സമീപത്തെ കച്ചവടക്കാർ ആവശ്യപ്പെട്ടു. പാലത്തിന്റെ നിർമാതാക്കൾ അടിഭാഗത്ത് പൂന്തോട്ടം നിർമിക്കണം എന്നു കൂടി കരാറിലുണ്ട്. തിരക്കിട്ട് പാലത്തിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ പൂന്തോട്ടം പണി നടന്നില്ല. എംഎൽഎ ഫണ്ട് ഉപയോഗിച്ച് പ്രഭാത സവാരി, ഓപ്പൺ ജിം സൗകര്യങ്ങളും ഒരുക്കാൻ ആലോചനയുണ്ട്.