‘പ്രധാനമന്ത്രിയുടെ സന്ദർശനം അറിഞ്ഞിട്ടും ബുക്ക് ചെയ്തത് 11 വിവാഹങ്ങൾ; സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്’

Mail This Article
ഗുരുവായൂർ∙ പ്രധാനമന്ത്രി ഗുരുവായൂർ സന്ദർശനം നടത്തുന്ന 17ന് ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി സമയക്രമീകരണം നടത്തിയിട്ടുണ്ട്. ഇതു വിവാഹ സംഘങ്ങളുമായി ആലോചിച്ചു ചെയ്തതാണ്. വിവാഹങ്ങൾ മാറ്റിവച്ചെന്ന പ്രചാരണം ശരിയല്ല. ഒരു വിവാഹം പോലും മാറ്റിവയ്ക്കാൻ ആരും ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ 17ന് 12 വിവാഹങ്ങൾ മാറ്റിവച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. മോദി ക്ഷേത്രദർശനത്തിന് എത്തുന്നതു രാവിലെ 8നാണ്. 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് 9ന് മടങ്ങും. സുരക്ഷാസംവിധാനത്തെക്കുറിച്ച് അന്തിമ തീരുമാനം ഇന്നു രാവിലെ 10.30ന് എസ്പിജിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ഉണ്ടാകും.
സന്ദർശനം അറിഞ്ഞിട്ടും ബുക്ക് ചെയ്തത് 11 വിവാഹങ്ങൾ
ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ സന്ദർശിക്കുമെന്ന വാർത്ത സ്ഥിരീകരിച്ചത് കഴിഞ്ഞ 8നാണ്. അന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് 17ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത് 64 വിവാഹങ്ങൾ. എന്നാൽ ഇന്നലെ ഉച്ചയോടെ വിവാഹങ്ങളുടെ എണ്ണം 75 ആയി ഉയർന്നു. 5 ദിവസം കൊണ്ട് 11 വിവാഹങ്ങളുടെ ബുക്കിങ് കൂടി നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞ ശേഷമാണ് 11വിവാഹങ്ങൾ ബുക്ക് ചെയ്തത്.
ഇന്നലെയും ഒരു വിവാഹത്തിന്റെ ബുക്കിങ് നടന്നു. ക്ഷേത്രത്തിൽ തലേന്നു വരെ വിവാഹത്തിന് ശീട്ട് എടുക്കാൻ സൗകര്യമുണ്ട്. കടുത്ത നിയന്ത്രണം പ്രതീക്ഷിക്കുന്ന 17ന് രാവിലെ 7 മുതൽ 9 വരെ 14 വിവാഹങ്ങൾക്ക് ശീട്ട് നൽകിയിട്ടുണ്ട്. ഇത് 5 മുതൽ 6 വരെയുള്ള സമയത്തേക്ക് മാറ്റാൻ വിവാഹ സംഘങ്ങൾ തന്നെ തയാറായി. 38 വിവാഹങ്ങൾക്ക് ശീട്ട് എടുത്തിട്ടുള്ളതു രാവിലെ 9ന് ശേഷമാണ്. ഈ സമയത്ത് മോദി സന്ദർശനം കഴിഞ്ഞു മടങ്ങിയിട്ടുണ്ടാകും.