സ്വത്തിന്റെ പേരിൽ അമ്മമാരെ പീഡിപ്പിക്കുന്നു: വനിതാ കമ്മിഷൻ
Mail This Article
തൃശൂർ ∙ വസ്തുവിന്റെയും സ്വത്തിന്റെയും പേരിലുള്ള തർക്കത്തിൽ പ്രായമായ അമ്മമാരെ നിരാലംബരാക്കുന്ന മക്കളുടെ എണ്ണം കൂടുകയാണെന്നു വനിതാ കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ പറഞ്ഞു. ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. സംരക്ഷണം നൽകാനോ സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാനോ തയാറാകാത്ത മക്കളുണ്ട്.
സ്വത്ത് വീതിച്ചു നൽകിയിട്ടും അമ്മയുടെ പേരിൽ അവശേഷിക്കുന്ന ചെറിയ സ്വത്തിനു വീണ്ടും അവകാശം ഉന്നയിച്ച പരാതി അദാലത്തിൽ പരിഗണനയ്ക്കു വന്നു. ഇത്തരം കേസുകളിൽ ഇരുകൂട്ടർക്കും ദോഷമില്ലാതെ പരിഹരിക്കുന്നതിനുള്ള ശ്രമമാണു കമ്മിഷൻ നടത്തുന്നത്. പെൺമക്കൾ വായ്പയ്ക്ക് ഈടുവയ്ക്കുന്നത് അമ്മയുടെ ശേഷിക്കുന്ന സ്വത്തിന്റെ ആധാരമാണെന്നും വായ്പ അടയ്ക്കുകയോ പ്രമാണം എടുത്തു കൊടുക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയും ലഭിച്ചു.
സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പിടിഎ–മാനേജ്‌മെന്റ് തർക്കങ്ങൾ, തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പീഡന പരാതികൾ, കുടുംബവഴക്ക്, വസ്തുതർക്കം, അപകീർത്തിപ്പെടുത്തൽ, ഗാർഹിക പരാതികൾ, വിവാഹമോചനം, കുട്ടികളുടെ പഠനചിലവ് തുടങ്ങിയവയായിരുന്നു കൂടുതലായി ലഭിച്ച പരാതികൾ. തൊഴിലിടത്തെ പീഡനവുമായി ബന്ധപ്പെട്ട പരാതികൾ ഇന്റേണൽ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കാനായി നൽകി. പഞ്ചായത്തുകളിലെ ജാഗ്രതാ സമിതി ശക്തമായാൽ ഇത്തരം പരാതികൾ പരിഹരിക്കാൻ സാധിക്കും.
വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ജാഗ്രതാ സമിതികൾക്കു പരിശീലനം നൽകുന്നുണ്ട്. മികച്ച ജാഗ്രതാ സമിതിക്കു വനിതാ കമ്മിഷൻ അവാർഡ് ഏർപ്പെടുത്തി. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമ- ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജാഗ്രതാ സമിതികൾക്ക് അവാർഡ് നൽകുമെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. ആകെ 58 പരാതികളാണു വന്നത്.16 എണ്ണം തീർപ്പാക്കി. 4 എണ്ണം റിപ്പോർട്ടിനായി നൽകി. 38 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. സജിത അനിൽ, ബിന്ദു രഘുനാഥ്, മാല രമണൻ എന്നിവർ പങ്കെടുത്തു.