ചോരാത്തൊരു വീടിനായി കാരുണ്യം ചൊരിയേണം; പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലിൽ ഭീതിയോടെ വയോധിക

Mail This Article
അരിമ്പൂർ∙ ഒരു സെന്റ് സ്ഥലത്തു ചുമരും വാതിലുകളെല്ലാമുള്ള അടച്ചുറപ്പുള്ള കൊച്ചു വീടാണ് ചേമ്പോത്ത് ശാരദയുടെ (64) സ്വപ്നം. കൈപ്പിള്ളി കല്ലാശേരി റോഡിൽ മരക്കമ്പുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയുണ്ടാക്കിയ കുടിലാണ് ഇപ്പോഴുള്ള വീട്. മരക്കമ്പുകളെല്ലാം ദ്രവിച്ചു തുടങ്ങി. ഷീറ്റും കീറിത്തുടങ്ങി. കുടിലിന്നുള്ളിൽ പഴയ പ്ലാസ്റ്റിക് ചാക്കുകൾ നിരത്തിയിട്ടിരിക്കുന്നു. ശുദ്ധജലം പോലും ബന്ധുവിന്റെ വീട്ടിലെ ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷനിൽ നിന്നാണ് ശേഖരിക്കുന്നത്. അതിനും പൈസ നൽകണം.

ഭക്ഷണം പാകം ചെയ്യാൻ അടപ്പുകൂട്ടി തീ കത്തിച്ചാൽ ഭിത്തിക്കു പകരം മറച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനു തീപിടിക്കും. അതിനാൽ കുടിലിന്റെ പുറത്താണ് അടുപ്പുകൂട്ടി പാചകം ചെയുന്നത്. മഴ ശ്കതമായതോടെ അതിനും പറ്റാതെയായി. പലപ്പോഴും കട്ടൻ ചായയും 10 രൂപയുടെ ബിസ്കറ്റുമായി ഓരോ ദിവസവും തള്ളി നീക്കും. 6 മാസം മുൻപ് ഒരാൾ സ്റ്റൗ നൽകിയിരുന്നു. എന്നാൽ സിലണ്ടറില്ല.
കഴിഞ്ഞ വ്യാഴാഴ്ച ഒരാൾ സിലണ്ടർ തന്നതേടെ ഇപ്പോൾ വീടിനുള്ളിൽ പാചകം തുടങ്ങി. ശുചിമുറിയില്ല, വൈദ്യുതിയില്ല. ഒറ്റയ്ക്ക് താമസിക്കുന്ന ശാരദ ഇതുവരെ അരിമ്പൂർ പഞ്ചായത്തിന്റെ അതിദരിദ്രരുടെ പട്ടികയിൽ പോലുമില്ല. അവിവാഹിതർക്കുള്ള 1600 രൂപയുടെ പെൻഷൻ കിട്ടും. അതാണ് ആകെയുള്ള വരുമാനം. പിതാവ് ചാത്തൻ 1962ൽ മരിച്ചു. അസുഖബാധിതയായി കിടപ്പിലായിരുന്ന അമ്മ മരിച്ചിട്ടു 12 വർഷം. 4 സഹോദരന്മാരും ഒരു സഹോദരിയും മരിച്ചു.
മറ്റു സഹോദരിമാർ വിവാഹിതരാണ്. വീട്ടു ജോലികൾക്കും തൃശൂർ ബിന്ദു തിയറ്ററിലെ തൂപ്പുജോലിക്കും പോയിരുന്ന ശാരദ അടുത്ത കാലം വരെ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ടായിരുന്നു. ഉച്ചയ്ക്കു കഴിക്കാൻ ഭക്ഷണം കൊണ്ടു പോകാൻ ഇല്ലാത്തതിനാൽ അതും നിർത്തി. കേൾവിശക്തിയുമില്ല. ഫോൺ:9605785317. ശാരദ, ചേമ്പോത്ത് വീട്, പി.ഒ.അരിമ്പൂർ.