ചിമ്മിനി ഡാം നിറയുന്നു; വൈദ്യുതോല്‍പാദനം ആരംഭിക്കാന്‍ അനുമതി തേടി

Mail This Article
പാലപ്പിള്ളി ∙ചിമ്മിനി ഡാമിൽ റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് എത്തിയതോടെ സ്ലൂസ് വാല്‍വ് തുറന്ന് വൈദ്യുതോല്‍പാദനം ആരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടി. 0.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വൈദ്യുതോല്‍പാദനത്തിനായി തുറുന്നുവിട്ടാല്‍ കുറുമാലി പുഴയിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കില്ല. വീണ്ടും മഴ കനക്കുകയാണെങ്കില്‍ മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കൂ

മണലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി
പുത്തൂർ∙ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലെ ഒഴുക്കിൽ പെട്ട് മണലിപ്പുഴയിൽ വീണ യുവാവിനെ കാണാതായി. കൈനൂർ കാരാട്ടുപ്പറമ്പിൽ തിലകന്റെ മകൻ അഖിലാണ് (23) ഒഴുക്കിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.പീച്ചി ഡാം തുറന്നതിനെ തുടർന്ന് മണലിപ്പുഴ കരകവിഞ്ഞൊഴുകിയിരുന്നു. അഖിലിന്റെ വീടിനോടു ചേർന്ന റോഡിലും ഒഴുക്ക് ശക്തമായിരുന്നു.

ഇതിലൂടെ യാത്ര നിരോധിച്ച് പഞ്ചായത്ത് അധികൃതർ കയർ കെട്ടിയതിനു പിന്നാലെയായിരുന്നു സംഭവം. ഇതിനു മുന്നേ അഖിലിന്റെ കുടുംബാംഗങ്ങൾ ബന്ധു വീടുകളിലേക്കു മാറിയിരുന്നു. ഒല്ലൂർ പൊലീസും പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയെത്തിയെങ്കിലും ശക്തമായ ഒഴുക്കു മൂലം തിരച്ചിൽ നടത്താനാകാതെ മടങ്ങി.

തൃശൂർ-കുറ്റിപ്പുറം റോഡിൽ ഗതാഗതം നിരോധിച്ചു
കേച്ചേരി∙ ശക്തമായ മഴയിൽ കേച്ചേരിപ്പുഴ കരകവിഞ്ഞ് തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. റോഡിൽ നിറയെ കുഴികളുള്ളതിനാലും വെള്ളത്തിന്റെ ഒഴുക്കു കൂടിയതിനാലും അപകടസാധ്യത കണക്കിലെടുത്ത് കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡിലൂടെയുള്ള യാത്ര കുന്നംകുളം പൊലീസ് ഇന്നലെ രാത്രി പൂർണമായി നിരോധിച്ചു. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൈപ്പറമ്പ് – എടക്കളത്തൂർ ആളൂർ വഴി കുന്നംകുളത്ത് എത്തണം.

സംസ്ഥാനപാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു
ചേലക്കര ∙ കനത്തമഴയിൽ വാഴക്കോട്–പ്ലാഴി സംസ്ഥാനപാതയിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ബസ് സർവീസുകൾ മുടങ്ങി. ചേലക്കര തോന്നൂർക്കര വളവു മുതൽ ടൗൺ വരെ മണിക്കൂറുകൾ നീണ്ട വെള്ളക്കെട്ടു മൂലം ഗതാഗതം തടസ്സപ്പെട്ടു. ചേലക്കോട്, വെള്ളാർകുളം, പഴയന്നൂർ ടൗൺ, ആലത്തൂർ റോഡ്, പറക്കുളം പാടം, പ്ലാഴി സെന്റർ എന്നിവിടങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടുണ്ടായി. പഴയന്നൂർ തിരുവില്വാമല റോഡിൽ ചീരക്കുഴി പൊരുതിക്കോട് ഭാഗത്തേക്കു ഗായത്രിപ്പുഴ കര കവിഞ്ഞൊഴുകിയതിനാൽ ഗതാഗതം മുടങ്ങി.
എളനാടും ചേലക്കരയിലും വനത്തിൽ ഉരുൾപൊട്ടിയെങ്കിലും അപകടങ്ങൾ ഒഴിവായി. സംസ്ഥാനപാതയിൽ പാറേമ്പാടം കമ്പിപ്പാലത്ത് വെള്ളം കയറി. പെരുന്തുരുത്തി പുള്ളിക്കക്കടവ് പാലത്തിൽ കനത്തമഴയിൽ വെള്ളം കയറി ഗതാഗതം പൂർണമായും നിലച്ചു. ഐന്നൂർ–ഒതുളൂർ റോഡിലും വെള്ളം കയറി. ചെറുതുരുത്തി–ഐന്നൂർ റോഡിലും പെരുന്തുരുത്തി വലിയടം പാലത്തിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കാട്ടകാമ്പാൽ പാപ്പുരുത്തിയിൽ 2 വീടുകളിൽ വെള്ളം കയറി.