വടക്കാഞ്ചേരിയിലെ ഉരുൾപൊട്ടൽ സാധ്യത പരിശോധിക്കാൻ നിർദേശം

Mail This Article
വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിലെ വനമേഖലകളിൽ ഉരുൾപൊട്ടലിന്റെ സാധ്യതകൾ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന നിയോജകമണ്ഡലം തല ദുരന്ത നിവാരണ സമിതി യോഗം വനം വകുപ്പ് അധികൃതർക്കു നിർദേശം നൽകി.
അകമല ഉൾപ്പെടെയുള്ള വനപ്രദേശങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണു സാധ്യത പരിശോധിക്കാൻ വനം റേഞ്ച് ഓഫിസർക്കു യോഗം നിർദേശം നൽകിയത്. ഇരട്ടക്കുളങ്ങരയിലും കുറാഞ്ചേരിയിലും വടക്കാഞ്ചേരി മേൽപാലം അപ്രോച്ച് റോഡിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലുകൾ യോഗം ചർച്ച ചെയ്തു.
മണ്ണിടിച്ചിൽ എന്തുകൊണ്ടു സംഭവിച്ചുവെന്നും അതിനുള്ള പരിഹാരം എന്താണെന്നും ഗൗരവമായി അന്വേഷിക്കണം. അതിനു പിഡബ്ല്യുഡി, റവന്യു വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.കഴിഞ്ഞ ദിവസം മേഖലയിൽ ഉണ്ടായ പ്രളയത്തിനു കാരണം വാഴാനി ഡാം തുറന്നതു കൊണ്ടു മാത്രമല്ലെന്നും അകമല ഉൾവനത്തിൽ നിന്ന് ഇരച്ചെത്തിയ മലവെള്ളവും കാരണമായിട്ടുണ്ടെന്നുമാണു പൊതുവേ വിലയിരുത്തൽ.
അകമലയിൽ റെയിൽപാളം തകരാൻ ഇടയാക്കിയതും ഈ മലവെള്ളമാണ്. വെള്ളച്ചാലുകളും കാനകളും തടസ്സങ്ങളില്ലാതെ വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്നു തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. എലിപ്പനി പോലുള്ള പകർച്ച വ്യാധികൾ തടയാൻ വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ജനങ്ങൾക്കു പ്രതിരോധ ഗുളികകൾ വീടുകളിൽ എത്തിക്കുകയും വേണം. വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തണം.
ദുരന്തത്തെ നേരിടാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നു സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അഭ്യർഥിച്ചു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, തലപ്പിള്ളി- തൃശൂർ തഹസിൽദാർമാർ, വടക്കാഞ്ചേരി- പുഴയ്ക്കൽ ബിഡിഒമാർ എന്നിവരും റവന്യു, പൊലീസ്, വനം, ആരോഗ്യം, ഇറിഗേഷൻ, കെഎസ്ഇബി, പിഡബ്ല്യുഡി, ഫയർ ആൻഡ് റെസ്ക്യൂ, ജില്ലാ ആശുപത്രി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.