റോസിയുടെ തങ്കമനസ്സ്; സ്വർണാഭരണം വിറ്റുകിട്ടിയ തുക ഉപയോഗിച്ച് അയൽപക്കത്തെ കുടുംബത്തിന് വീട്

Mail This Article
ചാലക്കുടി ∙ മക്കളുടെ അനുവാദത്തോടെ ഒരമ്മ അയൽവാസിക്കു വീടു നിർമിച്ചു നൽകാനായി തന്റെ സ്വർണാഭരണങ്ങളെല്ലാം വിറ്റു. തന്റെ 80–ാം പിറന്നാൾ ആഘോഷിക്കുന്ന നാളെ ഈ വീടിന്റെ പാലു കാച്ചൽ നടത്തുകയാണു നഗരസഭാ കൗൺസിലർ റോസി ലാസർ. 700 ചതുരശ്രയടി വിസ്തീർണമുള്ള വീടാണു തന്റെ വാർഡിലെ മേനാംതറയ്ക്കൽ ഉണ്ണിക്കണ്ണൻ–രാധ ദമ്പതികൾക്കായി നിർമിച്ചത്. റോസി പൊതുപ്രവർത്തനം ആരംഭിച്ചതിന്റെ ആഘോഷവും വീടിന്റെ ഗൃഹപ്രവേശവും ഒരുമിച്ചു നടത്തും. ഉണ്ണിക്കണ്ണനും രാധയും മക്കളായ സഞ്ജയ് കൃഷ്ണ, വൈഷ്ണവ്, വൈഗ എന്നിവരും ഷെഡിലാണു താമസിച്ചിരുന്നത്.
ഉണ്ണിക്കണ്ണൻ കൂലിവേല ചെയ്താണു കുടുംബം പുലർത്തുന്നത്. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും സാങ്കേതിക്കുരുക്കുകൾ കാരണം വീട് നിർമിക്കാനായില്ല. അതിനിടയിലാണു വീട് നിർമിച്ചു നൽകാമെന്നു റോസി അറിയിച്ചത്. ദിവസവും വിളക്കുവച്ചു പ്രാർഥിക്കുമ്പോൾ റോസിച്ചേച്ചിക്കു വേണ്ടി കൂടി ഇപ്പോൾ പ്രാർഥിക്കാറുണ്ടെന്നു രാധ പറഞ്ഞു. 2 കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും അടങ്ങുന്നതാണു വീട്. 80 വയസ്സായെങ്കിലും റോസി ചുറുചുറുക്കോടെ വാർഡിലെ കാര്യങ്ങളെല്ലാം നോക്കുന്നതായി നാട്ടുകാർ പറയുന്നു.
രണ്ടാം തവണയാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. ചാലക്കുടി കോരേക്കാട്ട് ആട്ടോക്കാരാൻ പരേതനായ ലാസറിന്റെ ഭാര്യയാണു റോസി. പോൾസൺ, ജെയ്‌സൺ, ടെൻസൻ, ജെയ്നി എന്നിവർ മക്കളും. നാളെ 3നു ലത്തീൻ പള്ളി ഹാളിൽ റോസിയുടെ 80ാം പിറന്നാൾ ആഘോഷവും പൊതുപ്രവർത്തനത്തിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനവും വീടിന്റെ താക്കോൽ കൈമാറ്റവും ബെന്നി ബഹനാൻ എംപി നിർവഹിക്കും. മാർ പോളി കണ്ണൂക്കാടൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിക്കും. ജോസഫ് അറങ്ങാശേരി (പ്രസിഡന്റ്), പോൾസൺ അക്കര (സെക്രട്ടറി), ഷിമ്മി ജോർജ് കല്ലിങ്ങൽ (കോ ഓർഡിനേറ്റർ) എന്നിവർ നയിക്കുന്ന സംഘാടകസമിതിയാണ് ആഘോഷത്തിനു നേതൃത്വമേകുന്നത്.