പ്രളയംകൊണ്ടും പഠിച്ചില്ലേ? മണലിപ്പുഴയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഒരു വർഷമായിട്ടും നീക്കിയില്ല

Mail This Article
കണ്ണാറ ∙പ്രളയം വന്നിട്ടും പഠിച്ചില്ല, കണ്ണാറയിൽ മണലിപ്പുഴയിൽ ഒരുവർഷമായി കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല. പീച്ചി ഡാം റോഡിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി പുതിയ റോഡ് നിർമിച്ചിരുന്നു.ഒരു വർഷം മുൻപാണ് ഈ ഭാഗത്തു റോഡ് പൊളിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങൾ മണലിപ്പുഴയിൽ കൂട്ടിയിട്ടത്. കണ്ണാറയിലെ പുതിയ പാലത്തിന്റെ താഴ്ഭാഗത്തെ ഗർഡറുകൾ പഴയ പാലത്തിന്റെ ഗർഡറുകളേക്കാൾ താഴ്ന്നതിനെക്കുറിച്ചു പരാതിയുയർന്നിരുന്നു. പുതിയ പാലം വന്നതിനു ശേഷമാണു രണ്ടുതവണയും കണ്ണാറയിൽ വെള്ളം ഉയർന്നു പ്രദേശമാകെ മുങ്ങിയത്.
കഴിഞ്ഞ വർഷം ജൂലൈ 30നു പീച്ചി ഡാമിലെ ഷട്ടറുകൾ 72 ഇഞ്ചുവരെ ഉയർത്തിയതിനെത്തുടർന്നു കണ്ണാറയിൽ വെള്ളം വൻതോതിൽ ഉയർന്നു നൂറുകണക്കിനു വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതിനിടെയാണ് അവശിഷ്ടങ്ങൾ പുഴയിൽ കൂട്ടിയിട്ടത്. വിലങ്ങന്നൂർ മുതൽ പീച്ചി റോഡ് ജംക‍്ഷൻ വരെയുള്ള ഭാഗത്തെ മലയോര ഹൈവേയുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി വരുകയാണ്. കണ്ണാറ ഭാഗത്തെ റോഡ് പണി ഏതാണ്ടു പൂർത്തിയായി. എന്നാൽ പുഴയിൽ ഇപ്പോഴും വൻതോതിൽ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തു കൂട്ടിയിട്ട മണ്ണും കല്ലും ഭൂരിഭാഗവും ഒഴുകി പോയിരുന്നു.
പീച്ചി ഡാം തുറന്നതിൽ വീഴ്ച; ഉദ്യോഗസ്ഥർക്ക് നോട്ടിസ്‍
പീച്ചി ∙ ഡാം തുറന്നുവിട്ടു പ്രളയം, ഉദ്യോഗസ്ഥർക്കു ലോകായുക്ത നോട്ടിസ്‍. കഴിഞ്ഞ ജൂലൈ 30നു പീച്ചി ഡാം മുന്നറിയിപ്പില്ലാതെ 72 ഇഞ്ചു വരെ തുറന്നു വിട്ടതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടെന്ന് ആരോപിച്ച് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കു ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ നോട്ടിസ്‍ അയച്ചത്.
വാദം കേൾക്കൽ മാർച്ച് 10നു നടക്കും. ജൂലൈ 31, മാർച്ച് ഒന്ന് തീയതികളിൽ പാണഞ്ചേരി പഞ്ചായത്തിനോടു ചേർന്ന പ്രദേശങ്ങളിൽ പ്രളയമുണ്ടായതിനു കാരണം പീച്ചി ഡാമിലെ വെള്ളം മുന്നറിയിപ്പില്ലാതെ അനിയന്ത്രിതമായ അളവിൽ തുറന്നുവിട്ടതാണെന്ന് ആരോപണമുയർന്നിരുന്നു. കലക്ടറുടെ നിർദേശപ്രകാരം സബ് കലക്ടറും സിറ്റി പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പീച്ചി എസ്എച്ചഒയും നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്ിനു ചൂണ്ടിക്കാട്ടിയിരുന്നു. ആകെ 79 കോടി രൂപ നഷ്ടമുണ്ടായതായാണു കണക്ക്.