ADVERTISEMENT

മുളങ്കുന്നത്തുകാവ് ∙ വിഷപ്പുല്ല് തിന്നു ക്ഷീര കർഷകന്റെ 5 പശുക്കൾ ചത്തു. പൂത്തു നിൽക്കുന്ന ‘വേനൽപച്ച’ എന്നു വിളിക്കുന്ന ‘ബ്ലൂമിയ’ ഇനത്തിൽപെട്ട ചെടികൾ തിന്നതാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാംപിളുകൾ 3 ലാബുകളിലേക്കു നൽകിയിട്ടുണ്ട്. വെളപ്പായ ചൈന ബസാറിൽ കുഴിപ്പറമ്പിൽ രവിയുടെ പശുക്കളാണ‌ു ചത്തത്. തിങ്കളാഴ്ചയാണ് രവി വീടിനു തൊട്ടടുത്തുള്ള പറമ്പിൽ വളർന്നുനിന്ന പുല്ല് അരിഞ്ഞ് പശുക്കൾക്കു കൊടുത്തത്. പുല്ല് ഭക്ഷിച്ചു മണിക്കൂറുകൾക്കകം പശുക്കൾ അവശനിലയിലായി കുഴഞ്ഞുവീഴുകയായിരുന്നു.

3 പശുക്കൾ അപ്പോൾ തന്നെയും ഒരു പശു ഇന്നലെ പുലർച്ചെയും മറ്റൊന്ന് വൈകിട്ടുമാണു ചത്തത്. 6 കുട്ടികൾ ഉൾപ്പെടെ 11 പശുക്കളാണ് രവിക്ക് ഉള്ളത്. ചത്ത പശുക്കളിൽ രണ്ടെണ്ണം കറവയുള്ളവയായിരുന്നു. ഒന്നു പ്രസവിക്കാൻ കാലമായതും. മൃഗാശുപത്രിയിൽ നിന്നു ഡോക്ടർമാരെത്തി പരിശോധന നടത്തി. പൂത്തുനിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ ഉള്ളിൽ ചെന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. വെറ്ററിനറി സർവകലാശാലയുടെ ടോക്സിക്കോളജി, പാത്തോളജി ലാബുകളിലേക്കും മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള ലാബിലേക്കുമാണ് സാംപിളുകൾ പരിശോധനയ്ക്ക് നൽകിയിരിക്കുന്നത്. ഇതിന്റെ ഫലം ഇന്നു ലഭിക്കും.

സഹായം നൽകും 
തൃശൂർ ∙ വെളപ്പായ ചൈന ബസാറിൽ വിഷപ്പുല്ല് തിന്ന് 5 പശുക്കളെ നഷ്ടപ്പെട്ട കുഴിപ്പറമ്പിൽ രവിക്ക് സഹായധനമായി 45,000 രൂപ മിൽമ എറണാകുളം മേഖലാ ക്ഷീരോൽപാദക സഹകരണ യൂണിയൻ ഉടൻ നൽകുമെന്ന് ജില്ലയിലെ ഭരണസമിതി അംഗങ്ങളായ ടി.എൻ.സത്യൻ, എൻ.ആർ.രാധാകൃഷ്ണൻ, ഷാജു വെളിയൻ, താരാ ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു. മിൽമയുടെ ഹെൽപ് ടു ഫാർമേഴ്സ് പദ്ധതിയനുസരിച്ചാണ് സഹായം.

വേനൽപച്ച (ബ്ലൂമിയ) 
ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലത്താണ് ഇവ പൂക്കുന്നത്. തീറ്റയെടുക്കാതിരിക്കൽ, ഉദരസ്തംഭനം, താപനില താഴുക, നിർജലീകരണം, നിൽക്കാനും നടക്കാനും പ്രയാസം, വായിൽ നിന്നു നുരയും പതയും ഒലിക്കൽ, ശരീര വിറയൽ, മറിഞ്ഞുവീണു കാലുകൾ നിലത്തിട്ടടിക്കൽ എന്നിവയാണ് ഈ ചെടി അകത്തു ചെന്നാലുള്ള ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിക്കാം. കരൾ, ഹൃദയം, ആമാശയം, അന്നനാളം, കുടൽ ഭിത്തികൾ എന്നിവയിലെല്ലാം രക്തസ്രാവം ഉണ്ടാകും. സസ്യത്തിൽ ഉയർന്ന അളവിൽ കാണുന്ന ആൽക്കലോയിഡുകളാണു വിഷബാധയ്ക്കു കാരണമാകുന്നത്. 

മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവ അടങ്ങിയ മിശ്രിതങ്ങളും ലവണ ലായിനികളും ജീവകം ബി അടങ്ങിയ കുത്തിവയ്പുകളുമാണു പ്രതിവിധി. കഴിഞ്ഞ വർഷം മലപ്പുറം, പാലക്കാട് ജില്ലകളിലും വേനൽപച്ച തിന്നു കാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ബി.അജിത് ബാബു അറിയിച്ചു. പശുക്കൾക്ക് പുല്ലു വെട്ടിക്കൊടുക്കുന്ന കർഷകർ ജൂൺ വരെ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.  

English Summary:

Poisonous grass claimed the lives of five cows in Mulankunnathukavu. The farmer received financial aid from Milma after the cows died from consuming Venal Pacha (Blumea) plants.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com