സ്കൂൾ കലോത്സവം: കലാപ്രതിഭകൾക്ക് സുരേഷ് ഗോപിയുടെ അനുമോദനവും വിഷു കൈനീട്ടവും

Mail This Article
തൃശൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഓവറോൾ കലാകിരീടം തൃശൂരിനു സമ്മാനിച്ച ജില്ലയിലെ കൗമാര കലാപ്രതിഭകൾക്കു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സ്നേഹാനുമോദനവും പ്രത്യേക വിഷു കൈനീട്ടവും. ‘വിജയോത്സവം’ എന്ന പേരിൽ കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദന സമ്മേളനത്തിലാണു വിഷുവിനു മുന്നോടിയായി അദ്ദേഹം കുട്ടികൾക്കു ഒരു രൂപ നോട്ട് കൈനീട്ടം നൽകിയത്.
ഇതോടൊപ്പം ജില്ലയിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു മികച്ച പോയിന്റ് നേടിയ സ്കൂളുകൾക്കും എ ഗ്രേഡ്, ബി ഗ്രേഡ് എന്നിവ നേടിയ കലാപ്രതിഭകൾക്കും അദ്ദേഹം നേരിട്ട് ഉപഹാരങ്ങൾ സമ്മാനിച്ചു. സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിലെ പ്രതിഭകളെയും അനുമോദിച്ചു.കൂട്ടായ ശ്രമത്തിലും അധ്വാനത്തിലും കലാകിരീടം തൃശൂരിലെത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഈ വിജയക്കുതിപ്പും പ്രതിഭാ തിളക്കവും തുടരണമെന്നും കേന്ദ്ര മന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട ആനന്ദപുരം സ്വദേശി പരേതനായ മണികണ്ഠന്റെയും പ്രീതയുടെയും മകൾ നയനയ്ക്ക് വീടു നിർമിച്ചു നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മകളുടെ സ്മരണയ്ക്കായി രൂപീകരിച്ച ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നു നാലര ലക്ഷം രൂപ വീടിനായി നൽകുമെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി, രഘുനാഥ് സി.മേനോൻ, സി.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർഥികൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലകളിലെ ഓഫിസർമാരെയും ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി പ്രവർത്തിച്ച 18 കമ്മിറ്റികളുടെ കൺവീനർമാരായ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.