കനോലി കനാലിൽ കടൽച്ചൊറി വ്യാപകം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

Mail This Article
വെങ്കിടങ്ങ് ∙ കനോലി കനാലിൽ കടൽച്ചൊറി (ജെല്ലി ഫിഷ്) വ്യാപകമായി. ഇതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. വലയിൽ കുടുങ്ങുന്ന ഇവയ്ക്ക് വിഷമുള്ളതിനാൽ ദേഹത്ത് തട്ടിയാൽ കടുത്ത ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാകുന്നു. ഇതുമൂലം മീൻ പിടിക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്.
കടലിൽ വ്യാപകമായി കാണുന്ന ഇവ ഉപ്പു വെള്ളം ഉൾനാടൻ ജലാശയത്തിലേക്ക് കടക്കുന്നതോടുകൂടിയാണ് കനോലിലേക്ക് എത്തുന്നത്. വെള്ള നിറത്തിലും കടും ചുവപ്പു നിറത്തിലുമുള്ള 2 തരം ജെല്ലിഫിഷുകളെയാണ് കാണുന്നത്.
ഇതിൽ ചുവന്ന നിറത്തിലുള്ള ബോക്സ് ജെല്ലിഫിഷുകളാണ് (തീച്ചൊറി) കൂടുതൽ അപകടകാരികളെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളിയും പഞ്ചായത്തിലെ മുൻ അക്വാ കൾച്ചർ കോ ഓർഡിനേറ്ററുമായ കെ.വി.മനോഹരൻ പറഞ്ഞു. ഉപ്പുവെള്ളത്തിൽ മാത്രമാണ് ഇവയ്ക്ക് ജീവിക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ മഴ പെയ്ത് കനോലി കനാലിലെ വെള്ളത്തിലെ ഉപ്പ് കുറയുമ്പോൾ ഇവ കടലിലേക്ക് മടങ്ങും.