ഗുരുവായൂരിലെ മഞ്ജുളാൽ, ഗരുഡന്റെ പ്രതിമയും

Mail This Article
ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് 700 മീറ്റർ ദൂരെ കിഴക്കേനടയിലാണ് മഞ്ജുളാൽ. റോഡിനു നടുവിൽ തറ കെട്ടി സംരക്ഷിച്ചിട്ടുള്ള ആലിന് മുന്നിൽ, കിഴക്കു നിന്നെത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യുംവിധം ചിറകുവിരിച്ച്, കൊക്കു ചരിച്ചു പിടിച്ചു നിൽക്കുന്ന ഗരുഡന്റെ പ്രതിമയുണ്ട്. ഗുരുവായൂരിന്റെ മുഖമുദ്രയാണ് മഞ്ജുളാലും ഗരുഡനും.
മഞ്ജുളാലിന് ഈ പേരു വന്ന കഥ ഇങ്ങനെ...
ഗുരുവായൂരപ്പ ഭക്തയായിരുന്നു മഞ്ജുള എന്ന യുവതി. ദിവസവും കണ്ണനു ചാർത്താൻ മാല കെട്ടി സമർപ്പിക്കുന്നതു മഞ്ജുളയുടെ പതിവാണ്. ഒരിക്കൽ അമ്മയോടൊപ്പം യാത്ര പോയി മടങ്ങിയെത്താൻ രാത്രിയായി. എന്നിട്ടും കണ്ണനുള്ള മാലയുമായി നടയിൽ ഓടിയെത്തി. അപ്പാഴേയ്ക്കും നട അടച്ചിരുന്നു. ദുഃഖിതയായ മഞ്ജുള കരയാൻ തുടങ്ങി. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ പൂന്താനം ഇതു കണ്ടു. മഞ്ജുളയെ ആശ്വസിപ്പിച്ചു. തൊട്ടടുത്ത ആലിൻ ചുവട്ടിൽ മാല ചാർത്തിക്കൊള്ളൂ, കണ്ണൻ സ്വീകരിക്കും എന്നുറപ്പു നൽകി. കരച്ചിലടക്കി മഞ്ജുള അനുസരിച്ചു.
പിറ്റേന്ന് നിർമാല്യത്തിനു മേൽശാന്തി മാലകൾ അഴിച്ചെടുക്കുമ്പോൾ എത്ര മാറ്റിയിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ അവശേഷിച്ചു. ഇതറിഞ്ഞ പൂന്താനം തലേന്ന് മഞ്ജുള ചാർത്തിയ മാലയെപ്പറ്റി വിവരിച്ചു. ആൽച്ചുവട്ടിലെ മാല എടുത്തു മാറ്റിയതോടെ വിഗ്രഹത്തിലെ മാലയും അഴിഞ്ഞു വീണു. മഞ്ജുള ചാർത്തിയ മാല ഭഗവാൻ സ്വീകരിച്ചു എന്നു ഭക്തർക്കു മനസ്സിലായി. ആലിന് മഞ്ജുളാൽ എന്ന പേരു ലഭിച്ചു. ഉത്സവത്തിനു തുടക്കം കുറിച്ചു നടക്കുന്ന ആനയോട്ടം ആരംഭിക്കുന്നത് മഞ്ജുളാലിൽ നിന്നാണ്.
1969ലാണ് മഞ്ജുളാലിൽ ഗരുഡന്റെ ശിൽപം സിമന്റിൽ നിർമിച്ചത്. കോയമ്പത്തൂർ സ്വദേശി കൃഷ്ണൻ ആയിരുന്നു ശിൽപി.ആ ശിൽപത്തിനു പകരം, 5200 കിലോ വെങ്കലം ഉപയോഗിച്ച് ശിൽപി ഉണ്ണി കാനായി നിർമിച്ച, സ്വർണ വർണത്തിലുള്ള ഗരുഡ ശിൽപം ഇന്നു രാവില 10ന് അനാഛാദനം ചെയ്യും. സിമന്റ് ശിൽപം ഇളക്കിയെടുത്ത് ശ്രീവത്സം ഗെസ്റ്റ് ഹൗസ് അങ്കണത്തിൽ ഉറപ്പിച്ചു.