ട്രേഡിങ് തട്ടിപ്പ്: റിട്ട.അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Mail This Article
ഇരിങ്ങാലക്കുട∙ ഓൺലൈൻ ഓഹരിക്കച്ചവടത്തിന്റെ മറവിൽ റിട്ട.അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കമ്മിഷൻ കൈപ്പറ്റിയ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ മാനകത്ത് ജാസിർ (32), പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീൽ റഹ്മാൻ (32) എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിൽ നിന്ന് കമ്മിഷൻ കൈപ്പറ്റി പൊലീസ് പിടിയിലായ കോഴിക്കോട് കൊളത്തറ സ്വദേശി മരക്കാൻ കടവ്പറമ്പിൽ ഫെമീന (29) റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബന്ധുവായ ജാസിറിനെപ്പറ്റി വിവരം ലഭിച്ചത്.
വ്യാജ ട്രേഡിങ് സൈറ്റ് നിർമിച്ചാണ് എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട.അധ്യാപകന്റെ 44.97 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തത്. അധ്യാപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ഡിസംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഫെമീനയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 7,50,006 രൂപ ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിറിന് കൈമാറി 5,000 രൂപ ഫെമീന കമ്മിഷനായി കൈപ്പറ്റിയിരുന്നു. ബാക്കി തുകയിൽ നിന്ന് 45000 രൂപ ജാസിറും ഷക്കീൽ റഹ്മാനും കമ്മിഷനായി എടുത്ത ശേഷം 7 ലക്ഷം രൂപ തട്ടിപ്പു സംഘത്തിന് കൈമാറുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ട്രേഡിങ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം നിർധനരെ കണ്ടെത്തി അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയും അത് പിൻവലിക്കുന്ന സമയത്ത് ചെറിയ തുക അവർക്ക് കമ്മിഷനായി നൽകുന്നതുമാണ് തട്ടിപ്പുകാരുടെ രീതി. എസ്എച്ച്ഒ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിൽ എസ്.എെ.നൗഷാദ്, എസ്‍സിപിഒമാരായ സി.ജി.ധനേഷ്, നിബിൻ, ഷൗക്കർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായ്പത്തട്ടിപ്പും വഞ്ചനയും: പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ
ഇരിങ്ങാലക്കുട∙ ബാങ്ക് വായ്പ ടേക്ക് ഓവർ ചെയ്ത് മറ്റൊരു വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടുകയും പരാതിക്കാരിയുടെ പേരിൽ വായ്പ എടുത്തുവാങ്ങിയ കാറുമായി മുങ്ങുകയും ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിലായി. എറിയാട് അത്താണി സ്വദേശി മംഗലപ്പിള്ളി സനോജ് (33) ആണ് പിടിയിലായത്. മൂർക്കനാട് സ്വദേശിയായ പരാതിക്കാരി ഇരിങ്ങാലക്കുടയിലെ ഒരു ബാങ്കിൽ ആധാരം പണയം വച്ച് എടുത്ത വായ്പ ടേക്ക് ഓവർ ചെയ്ത് മറ്റൊരു വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇയാൾ 30,000 രൂപ വാങ്ങി. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം തൃശൂരിലെ കാർ കമ്പനിയിൽ പരാതിക്കാരിയെ എത്തിച്ച് ഇവരുടെ പേരിൽ 5,11,499 വായ്പയിൽ കാർ വാങ്ങി.
എന്നാൽ കാർ പരാതിക്കാരിക്ക് നൽകാതെ ഇയാൾ കൊണ്ടുപോവുകയും പിന്നീട് വായ്പ അടയ്ക്കാതെ മുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെ അത്താണിയിൽ ഇയാൾ എത്തിയ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സനോജ് പിടിയിലായത്. എസ്എച്ച്ഒ എം.എസ്.ഷാജൻ, എസ്എെമാരായ പി.ആർ.ദിനേഷ് കുമാർ, സി.എം.ക്ലീറ്റസ്, എസ്‍സിപിഒ കെ.ആർ.ഡിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.