എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ വൻ ഗതാഗതക്കുരുക്ക്; മണിക്കൂറുകളോളം പെടും

Mail This Article
ചിറങ്ങര ∙ ദേശീയപാതയിലെ അടിപ്പാത നിർമാണം ഉൾപ്പെടെ പണികൾ കാരണം എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ എല്ലാ ദിവസവും ഗതാഗതക്കുരുക്ക്. ഒരു മാസത്തോളമായി ഇതാണു സ്ഥിതി. ഗതാഗതക്കുരുക്കു പരിഹരിക്കാനായി വിവിധ സമാന്തര പാതകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടിരുന്നു. ഇതിനാൽ കുരുക്കിനു നേരിയ അയവുമാത്രമാണുണ്ടായത്. വ്യാഴാഴ്ചയും വാഹനങ്ങൾക്കു ദേശീയപാതയിൽ ഏറെ നേരം കാത്തു കിടക്കേണ്ടി വന്നു. പൊങ്ങം മുതൽ പെരുമ്പി വരെ ഭാഗങ്ങളിലാണു വാഹനങ്ങളുടെ നിര രൂപപ്പെട്ടത്. കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കു രൂപപ്പെട്ടെങ്കിലും അധികം വൈകാതെ പരിഹരിക്കപ്പെട്ടു. കുരുക്കു പരിഹരിക്കാനായി പൊലീസ് സമാന്തര പാതകളിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതോടെ ആ പാതകളിലും തിരക്കായി.

കല്ലിടുക്കിലും ‘പെട്ടു’, മണിക്കൂറുകളോളം...
പട്ടിക്കാട് ∙ മണ്ണുത്തി– വടക്കഞ്ചേരി ദേശീയപാതയിലെ നിർദിഷ്ട അടിപ്പാത നിർമാണം നടക്കുന്ന കല്ലിടുക്കിൽ ഗതാഗതക്കുരുക്ക് കാരണം ഉച്ചവരെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം സ്തംഭിച്ചു. കാവശേരി പൂരത്തിന്റെ ഭാഗമായി വൻതോതിൽ വാഹനങ്ങൾ എത്തിയതാണു ഗതാഗതക്കുരുക്കിനു കാരണം. അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഇവിടെ പ്രധാനപാത അടച്ചതിനുശേഷം സർവീസ് റോഡിലൂടെയാണു ഗതാഗതം. സർവീസ് റോഡിനോടു ചേർന്നു ഒരു വശത്തു കുഴിയും മറുവശത്തു പാറക്കെട്ടുമാണുള്ളത്. ഇവിടെ വാഹനങ്ങൾക്കു വേഗത്തിൽ സഞ്ചരിക്കാനാവില്ല. മൂന്നുവരിയുള്ള പാതയിൽ നിന്ന് ഒറ്റവരിയുള്ള സർവീസ് റോഡിലേക്കു വാഹനങ്ങൾ കടന്നു പോകുന്നതാണു കുരുക്കിനു കാരണം. സമാന്തര റോഡുകളില്ലാത്തതിനാൽ കുരുക്ക് രൂക്ഷമായി. പീച്ചി റോഡ് ജംക‍്ഷൻ വരെ വാഹനങ്ങളുടെ വരി നീണ്ടു.