ദേശീയപാതയിലെ ചിറങ്ങര അടിപ്പാത ബോക്സിന്റെ അടിത്തറ കോൺക്രീറ്റിങ് നടത്തി

Mail This Article
കൊരട്ടി ∙ അവസാന നിമിഷവും തിരുത്തലുകൾ വരുത്തി കാത്തിരിപ്പിനൊടുവിൽ ദേശീയപാതയിലെ ചിറങ്ങര അടിപ്പാതയുടെ ബോക്സിന്റെ അടിത്തറ കോൺക്രീറ്റിങ് നടത്തി. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രോജക്ട് മാനേജർ ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പരിശോധനയിലാണു വീണ്ടും പിഴവുകൾ കണ്ടത്. ഇതുകൂടി പരിഹരിച്ച ശേഷം ഇന്നലെ പുലർച്ചെ നാലോടെയാണു കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ചത്.
രാവിലെ 11.30ഓടെ കോൺക്രീറ്റിങ് പൂർത്തിയാക്കി.അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സ് രണ്ടു ഭാഗങ്ങളായാണ് നിർമിക്കുന്നത്. ഇതിൽ പടിഞ്ഞാറു വശത്തെ ആദ്യ ഭാഗം നേരത്തെ പൂർത്തിയായിരുന്നു.കിഴക്കു വശത്തു നിർമിക്കുന്ന ഭാഗത്തിന്റെ ഡിസൈൻ ബെൽ മൗത്ത് കൂടി ഉൾപ്പെടുത്തി പരിഹരിച്ചിരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ സാങ്കേതിക പരിശോധനയിൽ പിഴവുകൾ കണ്ടതിനെ തുടർന്നു കോൺക്രീറ്റിങ്ങിനു മുന്നോടിയായി സ്ഥാപിച്ച കമ്പിക്കെട്ടുകൾ പൊളിച്ചു അപാകതകൾ പരിഹരിച്ചു വീണ്ടും കെട്ടിയൊരുക്കിയിരുന്നു.
വീണ്ടും നടത്തിയ പരിശോധനയിലും പിഴവു കണ്ടെത്തിയതോടെ അതും പരിഹരിച്ചതായി കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ നടത്തിയ പരിശോധനയിലും തിരുത്തലുകൾ നിർദേശിക്കപ്പെട്ടതോടെ അവ കൂടി പരിഹരിച്ച ശേഷമേ കോൺക്രീറ്റിങ് ആരംഭിക്കാനായുള്ളൂ.ബോക്സിന്റെ ഇരു വശത്തും കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ നിർമിച്ച ശേഷമാണു മുകൾത്തട്ടു കോൺക്രീറ്റ് ചെയ്യുക.
ദേശീയപാതയിലെ ഈ ബോക്സിന്റെ മുകളിലൂടെയാകും ദീർഘദൂര വാഹനങ്ങൾ കടന്നു പോകുക. ബോക്സിനകത്തു കൂടി ദേശീയപാത കുറുകെ കടന്നു വാഹനങ്ങൾക്കു സർവീസ് റോഡുകൾ വഴി പോകാനും വിവിധ റോഡുകളിലേയ്ക്കു തിരിഞ്ഞു പോകാനും സാധിക്കും. ഡിസംബറിൽ അടിപ്പാതയുടെ നിർമാണം പൂർത്തിയാക്കുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചു നിർമാണം വിലയിരുത്തി.