ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; പൂരത്തിന് പോയവരും ആംബുലൻസും ‘പെട്ടു’

Mail This Article
കൊരട്ടി ∙ പൂരത്തിനു പോയവരും ആംബുലൻസിൽ ആശുപത്രികളിലേക്കു പോയവരും ഗതാഗതക്കുരുക്കിൽ പെട്ടു. അറുപതോളം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ കേന്ദ്രങ്ങളിൽ ഗതാഗതനിയന്ത്രണത്തിനു വിന്യസിച്ചിട്ടും ചിറങ്ങരയിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്കുണ്ടായി. എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ പൊങ്ങത്തു വച്ചും തൃശൂർ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ മുരിങ്ങൂരിൽ വച്ചും സമാന്തര റോഡുകളിലൂടെ വഴി തിരിച്ചു വിട്ടിട്ടും പലപ്പോഴും ദേശീയപാതയിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. 50ലധികം ആംബുലൻസുകളാണ് പല സമയങ്ങളിലായി കുരുക്കു കടന്നു പോകാൻ പെടാപ്പാടു പെട്ടത്. ഇതിനിടെ ചിറങ്ങരയിൽ ചിറയ്ക്കു സമീപം ദേശീയപാതയോരത്തു സംരക്ഷണ ഭിത്തിയുടെ നിർമാണം നടന്നതും കുരുക്കു മുറുക്കി.നിർമാണത്തിനായി റെഡിമിക്സുമായി വാഹനം വന്നതോടെ വാഹനങ്ങൾ ഏറെ നേരം കാത്തു കിടക്കേണ്ടി വന്നു.