ADVERTISEMENT

തൃശൂർ∙ വിദേശ സഞ്ചാരികൾക്കു കുടമാറ്റം കാണാനൊരുക്കുന്ന വിഐപി ഗാലറിയിൽ ഇത്തവണയും രാഷ്ട്രീയ പ്രവേശനമെന്ന് ആക്ഷേപം. മന്ത്രി വി.എൻ.വാസവനടക്കം സിപിഎം നേതാക്കൾ ഗാലറിയിലെ സീറ്റുകൾ കയ്യടക്കിയെന്നാണു പരാതി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പൊലീസ് പവിലിയനിലും ആൾക്കൂട്ടത്തിലും മറ്റും നിന്ന് കുടമാറ്റം കണ്ടപ്പോൾ സിപിഎമ്മിന്റെ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമായി ഗാലറിയിൽ പ്രവേശനം അനുവദിച്ചെന്നാണ് ആക്ഷേപം. വീസയും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഹാജരാക്കി പാസ് എടുക്കുന്ന വിദേശികൾക്കു പൂരം സുഗമമായി കാണാനാണു തെക്കേ ഗോപുരനടയിൽ വിഐപി ഗാലറി ഒരുക്കാറുള്ളത്.

ഇതു കാഴ്ചതടസ്സമുണ്ടാക്കുന്നുവെന്നും ഗാലറി അനുവദിക്കരുതെന്നും കാട്ടി ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഗാലറി കുടമാറ്റം മറയ്ക്കുംവിധമാകരുതെന്നു കോടതി ഉത്തരവിടുകയും ചെയ്തു. ഇത്തരം ഗാലറി വേണ്ടെന്നായിരുന്നു ദേവസ്വങ്ങളുടെയും ദേവസ്വം ബോർഡിന്റെയും നിലപാട്. എന്നാൽ, ഇത്തവണയും ഗാലറി ഉയർന്നു. ഡിടിപിസിയാണു ടിക്കറ്റ് ബുക്കിങ്ങടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്. സിപിഎം നേതാക്കൾ പവിലിയനിൽ ഇടംപിടിച്ച കാര്യം അറിയില്ലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു.

വിഐപി ഗാലറി വീണ്ടും; കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് പരാതിക്കാരൻ 
തൃശൂർ∙ പൂരക്കാഴ്ച മറച്ചുകൊണ്ട് തേക്കിൻകാട് മൈതാനത്തു ഗാലറികൾ നിർമിക്കരുതെന്ന ഹൈക്കോടതി ഉത്തരവു മറികടന്നാണ് തെക്കേ ഗോപുരത്തിനു സമീപം ഇക്കുറി രണ്ട് ഗാലറികൾ നിർ‌മിച്ചതെന്നാരോപിച്ച് കോടതിയലക്ഷ്യ ഹർജി ഇന്ന് സമർപ്പിക്കുമെന്ന് കഴി‍ഞ്ഞ തവണ ഹർജിക്കാരനായിരുന്ന കെ.നാരായണൻകുട്ടി അറിയിച്ചു. കോടതി ഉത്തരവ് മറികടന്നു നിർമിച്ച വിഐപി ഗാലറിയിൽ ഇരുന്നാണ് മന്ത്രിമാരായ വി.എൻ.വാസവൻ, ആർ.ബിന്ദു എന്നിവരും സിപിഎം നേതാക്കളടക്കമുള്ളവരും ഇത്തവണ പൂരം കണ്ടതെന്ന് പരാതി ഉയർന്നു.

ഗാലറി നിർമാണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കലക്ടർ, മേയർ, കമ്മിഷണർ, കോർപറേഷൻ സെക്രട്ടറി, ദേവസ്വം ബോർഡ് സെക്രട്ടറി എന്നിവർക്ക് നാരായണൻകുട്ടി പരാതി നൽകിയിരുന്നു. വെടിക്കെട്ട് കാണാൻ 200 മീറ്റർ അകലം പാലിക്കണമെന്ന് കർശനമായി പറയുന്ന ജില്ലാ ഭരണകൂടം പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിൽ നിന്ന് 10 മീറ്റർ മാത്രം അകലെ ഗാലറി നിർമിച്ചത് എന്തടിസ്ഥാനത്തിലാണെന്നും പരാതിയിൽ ചോദിച്ചിരുന്നു.

വീസയും പാസ്പോർട്ടും ഹാജരാക്കി പാസ് എടുത്ത എത്തിയ വിദേശികൾക്കു പൂരം സുഗമമായി കാണാനാണു തെക്കേഗോപുരനടയിൽ വിഐപി ഗാലറി ഒരുക്കാറുള്ളത്. കഴിഞ്ഞ വർഷത്തെ പൂരത്തിനു പിന്നാലെയാണ് ഹൈക്കോടതിയിൽ ഇതിനെതിരെ ഹർജി എത്തിയതും ഗാലറി നിർമാണം വിലക്കി ഉത്തരവുണ്ടായതും.

ഗാലറി വേണ്ടെന്നായിരുന്നു ദേവസ്വങ്ങളുടെയും ദേവസ്വം ബോർഡിന്റെയും നിലപാട്. എന്നാൽ, പൂരത്തോടടുത്തപ്പോൾ ഗാലറി ഉയർന്നു. വിദേശികൾക്കു സൗകര്യമൊരുക്കുന്നതിന്റെ പേരിൽ രാഷ്ട്രീയകക്ഷി പ്രതിനിധികൾക്ക് വിഐപി സൗകര്യമൊരുക്കാനാകാം ഉത്തരവു മറികടന്നു ഗാലറി നിർമിച്ചതെന്നാണ് ആരോപണം.
 

English Summary:

Political intrusion marred the Thrissur Pooram's VIP gallery. CPM leaders allegedly occupied seats meant for foreign tourists, sparking controversy and raising concerns about fair access to this prestigious event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com