ക്ലബ് അംഗങ്ങൾ ഏറ്റുമുട്ടി: 8 പേർ അറസ്റ്റിൽ

Mail This Article
ചാവക്കാട്∙കഴിഞ്ഞവർഷത്തെ വട്ടേക്കാട് നേർച്ചയ്ക്കിടെ 2 ക്ലബ്ബുകൾ തമ്മിൽ നടന്ന സംഘട്ടനത്തിന്റെ തുടർച്ചയായി ചൊവ്വ രാത്രി ക്ലബ് അംഗങ്ങൾ രണ്ടിടത്ത് ഏറ്റുമുട്ടിയ കേസിൽ 8 പേരെ എസ്എച്ച്ഒ വി.വി.വിമൽ അറസ്റ്റ് ചെയ്തു. വട്ടേക്കാട്, ഒരുമനയൂർ ഭാഗങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇരുകൂട്ടർക്കുമെതിരെ വധശ്രമക്കേസെടുത്തു. വട്ടേക്കാട് നടന്ന വധശ്രമക്കേസിൽ വട്ടേക്കാട് സ്വദേശികളായ രായംമരക്കാർ വീട്ടിൽ മാനവ് (25), പണിക്കവീട്ടിൽ കൊട്ടിലിങ്ങൽ സുഹൈൽ (22), പണിക്കവീട്ടിൽ സാലിഹ് (23), ചാവക്കാട് പാലയൂർ കണ്ണികുത്തി പുതുവീട്ടിൽ അബി (മുത്തു–25) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇൗ കേസിൽ കണ്ണികുത്തി റഹബ് ഒളിവിലാണ്. ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയവരാണ് മാനവും റഹബും. ഒരുമനയൂരിൽ നടന്ന വധശ്രമക്കേസുമായി ബന്ധപ്പെട്ട് കറുകമാട് കറുപ്പംവീട്ടിൽ ജിംഷാദ്(21), കറുകമാട് അറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഷഹസിൻ(20), ബ്ലാങ്ങാട് രായംമരക്കാർ വീട്ടിൽ ഹസീബ(21), കറുകമാട് അറക്കൽ വീട്ടിൽ സുബൈർ(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വട്ടേക്കാട്ടുള്ള ക്ലബ്ബിലെ അംഗങ്ങളായ മാനവ്, സുഹൈൽ, സാലിഹ്, അബി, റഹബ് എന്നിവർ 2 ബൈക്കുകളിലായി ചൊവ്വ രാത്രി 12.45ന് മാട്ടുമ്മൽ കറുകമാട് നാലുമണിക്കാറ്റ് പരിസരത്തെത്തുകയും കോയമ്പത്തൂരിലേക്ക് പോകാൻ സുഹൃത്തിനെ കാത്തിരുന്ന കറുകമാടുള്ള ജിംഷാദ്, ഷഹസിൻ, ഹസീബ്, സുബൈർ എന്നിവരെ ആക്രമിക്കുകയുമായിരുന്നെന്നു പറയുന്നു.
ഇതിന് തിരിച്ചടിയായി ഒരുമനയൂരിൽ കറുകമാടുള്ള ക്ലബ്ബിലെ അംഗങ്ങൾ വട്ടേക്കാട്ടെ ക്ലബ്ബിലെ അംഗങ്ങളുമായി വീണ്ടും സംഘട്ടനമുണ്ടായി. ഇത്തരത്തിലുള്ള നടപടി ആവർത്തിച്ചാൽ ക്ലബ്ബുകൾക്ക് നേർച്ച, കാഴ്ചകളിൽ പങ്കെടുക്കാൻ വിലക്കും റജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു. എസ്ഐ ലത്തീഫ്, എഎസ്ഐ മണികണ്ഠൻ, സിപിഒമാരായ ഇ.കെ.ഹംദ്, അരുൺ, ശിവപ്പ, അനൂപ്, അജിത്ത്, പ്രശാന്ത്, അമർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.