ADVERTISEMENT

തൃശൂർ∙ ഓർത്തുവച്ചു കാത്തിരിക്കാൻ ഒരാണ്ടിന്റെ കാഴ്ചകൾ സമ്മാനിച്ചു പൂരം കൊടിയിറങ്ങി. ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ മുഖാമുഖം നിന്നു തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഭഗവതിമാർ പറയാതെ പറഞ്ഞതും പ‍ൂരപ്രേമികൾ പരസ്പരം പറഞ്ഞതും ഒരേ കാര്യം, ‘അടുത്ത മേടത്തിലെ പൂരത്തിനു കാണാം.’ ശ്രീമൂലസ്ഥാനത്തുനിന്നു ക്ഷേത്രങ്ങളിലേക്കു മടങ്ങിയ ഭഗവതിമാർ വൈകിട്ട് ആറാട്ടിനു ശേഷം കൊടിയിറക്കലും നടത്തി. 2026 ഏപ്രിൽ 26നാണ് അടുത്ത പൂരം. 

പൂരപ്പിറ്റേന്നു രാവിലെ പാണ്ടിമേള പ്രകമ്പനത്തോടെ ഭഗവതിമാർ ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിയതോടെയാണു പകൽപ്പൂരത്തിനു തുടക്കമായത്. പുലർച്ചെ വെടിക്കെട്ടിന്റെ മർമരം കാതിൽനിന്നു നീങ്ങിയിരുന്നില്ലെങ്കിലും പൂരപ്രേമികൾ എഴുന്നള്ളിപ്പിനൊപ്പം കൂടാൻ രാവിലെ തന്നെ പൂരപ്പറമ്പിലെത്തിയിരുന്നു. എറണാകുളം ശിവകുമാർ പാറമേക്കാവിലമ്മയുടെ കോലമേന്തിയപ്പോൾ തിരുവമ്പാടി ചന്ദ്രശേഖരൻ തിരുവമ്പാടി ഭഗവതിയുടെ കോലമേന്തി. ഇവർക്കു 14 ആനകളുടെ അകമ്പടി കൂടിയായപ്പോൾ പകൽപ്പൂരത്തിനു പ്രഭയേറി. 

ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ തിരുവമ്പാടിക്കും കിഴക്കൂട്ട് അനിയൻമാരാർ പാറമേക്കാവിനും പാണ്ടിമേള വിരുന്നൊരുക്കി. പാറമേക്കാവിലമ്മയാണു നിലപാടുതറയിൽ ആദ്യമെത്തിയത്. ആയിരങ്ങൾ ഹർഷാരവം മുഴക്കി നിൽക്കെ തിരുവമ്പാടി ഭഗവതിയുമെത്തി. 12.45നു വടക്കുന്നാഥനു മുന്നിൽ അഭിമുഖമായി നിന്നു ഗജവീരന്മാർ തുമ്പിക്കൈയുയർത്തി 3 വട്ടം അഭിവാദ്യം ചെയ്ത് ഉപചാരം ചൊല്ലി. പൂരം പിരിഞ്ഞെങ്കിലും കാണികൾ പിരിഞ്ഞില്ല. വർണവിസ്മയത്തിനു പകരം ശബ്ദവിസ്മയം തീർത്ത പകൽവെടിക്കെട്ടുകൂടി കണ്ടായിരുന്നു മടക്കം.

English Summary:

Thrissur Pooram 2025 concluded with the traditional exchange between the Thiruvambadi and Paramekkavu Bhagavathis. The grand festival, a spectacle of vibrant culture and tradition, left spectators eagerly awaiting the next Pooram in April 2026.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com