കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് 8ന് കൊടിയേറും: 9 മുതൽ 17 വരെ ദിവസവും കലാപരിപാടികൾ

Mail This Article
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം സംഗമേശ ക്ഷേത്രത്തിൽ പത്ത് ദിവസം ആഘോഷിക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, 8.30 മുതൽ 12.30 വരെ ശ്രീരാമപഞ്ചശതി പാരായണം.
വൈകിട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം, രാത്രി 7.30ന് ആചാര്യവരണം, തുടർന്ന് 8.10നും 8.40നും മധ്യേ തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. 8.50ന് സൂത്രധാരകൂത്ത്, 9.15ന് മൃദംഗകളരി എന്നിവ നടക്കും. ഇന്നും നാളെയും 19നും വൈകിട്ട് എതൃത്ത് പൂജയ്ക്ക് ശേഷം 10 മുതൽ 17 വരെ ശീവേലിക്ക് ശേഷവും സ്ഥലശുദ്ധി, പത്മലേഖനം എന്നിവ നടക്കും. നാളെ കൊടിപ്പുറത്ത് വിളക്ക് ആഘോഷിക്കും. രാത്രി 9.30ന് കൂടൽ മാണിക്യം മേഘാർജുനൻ സംഗമേശന്റ തിടമ്പേറ്റും.
മറ്റന്നാൾ മുതൽ 17 വരെ ദിവസവും രാവിലെ 8.30ന് ശീവേലി, രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പ്, ദിവസവും രാവിലെ 7നും രാത്രി 7.30നും മാതൃക്കൽ ബലി ദർശനം, 10 മുതൽ 17 ദിവസവും വരെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തെക്കേ ഊട്ടു പുരയിൽ പതിനായിരം പേർക്ക് അന്നദാനം.
ദിവസവും വൈകിട്ട് കൂത്തമ്പലത്തിൽ ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, വാതിൽമാടത്ത് ശീവേലി സമയത്ത് ബ്രാഹ്മണിപ്പാട്ട് എന്നിവ നടക്കും. നാളെ മുതൽ 17 വരെ രാവിലെ 5.15നും വൈകിട്ട് 6നും ക്ഷേത്ര സോപാനത്തിൽ കൊട്ടിപ്പാടി സേവ, ശീവേലിക്ക് ശേഷം കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകിട്ട് കുലീപിനി തീർഥ മണ്ഡപത്തിൽ പാഠകം, വൈകിട്ട് 4.30ന് സന്ധ്യവേല പന്തലിൽ സോപാന സംഗീതം, 6.30ന് പടിഞ്ഞാറെ നടപ്പുരയിൽ കുറത്തിയാട്ടം, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപറ്റ്.
നാളെ മുതൽ 17 വരെ ദിവസവും ഉച്ചയ്ക്ക് 1 മുതൽ കലാ പരിപാടികൾ അരങ്ങേറും. 17ന് പള്ളിവേട്ട, 18ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കുമെന്ന് ദേവസ്വം ചെയർമാൻ സി.കെ.ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി എന്നിവർ അറിയിച്ചു.
സുരക്ഷ ശക്തമാക്കാൻ പൊലീസ് സേന
ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 1350 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാർ അറിയിച്ചു. ദിവസവും രാവിലെയും രാത്രിയും നടക്കുന്ന ശീവേലി വിളക്കെഴുന്നള്ളിപ്പ് സമയത്തും എക്സിബിഷൻ സ്റ്റാളുകളുടെ പരിസരത്തും ക്ഷേത്ര പരിസരത്തും ടൗണിലും അസാധാരണമായ തിരക്കാണ് ഉണ്ടാവുക.
ഇതു നിയന്ത്രിക്കാനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമസമാധാന പാലനത്തിനുമായി വിവിധ മേഖലകൾ തിരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നത്. ഉത്സവത്തിന് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഒരുക്കാനും പ്രത്യേക വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും തൃശൂർ റൂറൽ പിങ്ക് പൊലീസിന്റെയും സേവനം ഉണ്ടാകും.
ആനപരിപാലന നിർദേശങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ടീം, ആന്റി ഡ്രഗ്സ് സർവെയ്‌ലൻസിന് ഡാൻസാഫ് ടീം, പിടിച്ചുപറിയും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ക്ഷേത്ര പരിസരമാകെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന എന്നിവ ഉണ്ടാകും.മഫ്തി പൊലീസും മുഴുവൻ സമയവും സജീവമായിരിക്കും. ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറ, ബൈക്ക് പട്രോളിങ് എന്നിവ കൂടാതെ കൺട്രോൾ റൂം വാഹന പട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റൂറൽ എസ്പി ബി.കൃഷ്ണകുമാർ അറിയിച്ചു.