ADVERTISEMENT

ഇരിങ്ങാലക്കുട∙ കൂടൽമാണിക്യം സംഗമേശന്റെ ഉത്സവത്തിന് തിടമ്പേറ്റുന്ന കൊമ്പനും, ഉള്ളാനകൾ  ഉൾപ്പെടെ 17 ഗജവീരൻമാർക്കും അണിയാനുള്ള ചമയങ്ങൾ കൊട്ടിലാക്കലിൽ  ഒരുങ്ങി. തിടമ്പേറ്റുന്ന കൊമ്പനും  മറ്റ് ആറ് ആനകൾക്കും നെറ്റിപ്പട്ടം സ്വർണത്തിലും പത്ത്  ആനകൾക്ക് വെള്ളിയിലുമാണ് നെറ്റിപ്പട്ടങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഭഗവാന്റെ തിടമ്പേറ്റുന്ന കൊമ്പനു മുകളിൽ നിവർത്തുന്ന പച്ച കുടയുടെ അല്കും കാപ്പും, വെ‍ഞ്ചാമരം ആലവട്ടം എന്നിവയുടെ പിടികളും പൂർണമായും സ്വർണത്തിലാണ് നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ  30 വർഷമായി ചമയങ്ങൾ ഒരുക്കുന്ന അരിമ്പൂർ  സ്വദേശി  പുഷ്കരൻ‌ (68) ആണ് ഇത്തവണയും ചമയപ്പണികൾക്ക് നേതൃത്വം നൽകുന്നത്. നേരത്തെ ഉത്സവത്തിനിടയിൽ ആന  ഇടഞ്ഞ് കേടുപാടുകൾ സംഭവിച്ച  നെറ്റിപ്പട്ടം ശരിയാക്കാൻ എത്തിയ പുഷ്കരൻ പിന്നീട് കൂടൽമാണിക്യത്തിലെ സ്ഥിരം ചമയപ്പണിക്കാരനായി. 

ഒരു മാസം കൊണ്ടാണ് കുട നിർമാണവും മറ്റു ചമയങ്ങളുടെ പണികളും തീർത്തത്. നാളെ രാത്രി 9.30ന് നടക്കുന്ന  കൊടിപ്പുറത്ത് വിളക്കിന്  ദേവസ്വത്തിന്റെ സ്വന്തം ഗജവീരൻ മേഘാർജുനൻ സ്വ‍ർണ നെറ്റിപ്പട്ടം അണിഞ്ഞ് വെ‍ഞ്ചാമരവും ആലവട്ടവുമായി ഭഗവാന്റെ തിടമ്പേറ്റും. തുടർന്നുള്ള ദിവസങ്ങളിൽ ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിലും പതിനേഴു ഗജവീരൻമാർ അണിനിരക്കും.

English Summary:

Kudalmanikyam festival preparations are underway in Irinjalakuda, with 17 elephants, including the ceremonial thidampu carrier, being adorned. Veteran decorator Pushkaran is overseeing the elaborate decorations for this significant Kerala festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com