കലവറയൊരുങ്ങി; പാവറട്ടി തിരുനാൾ ഇന്നു തുടങ്ങും

Mail This Article
പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നൂറ്റിനാൽപത്തി ഒൻപതാം തിരുനാൾ ആഘോഷം ഇന്നു തുടങ്ങും തിരുനാളിനോടനുബന്ധിച്ച് നേർച്ച ഉൗട്ടിനുള്ള കലവറ ഒരുങ്ങി. സ്പെഷൽ ചെത്തു മാങ്ങ അച്ചാറാണ് ആദ്യം തയാറാക്കുന്നത്. ഇതിനായി 2500 കിലോഗ്രാം മാങ്ങ കലവറയിലെത്തി. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയാണ് നേർച്ച ഉൗട്ടിനുള്ള വിഭവങ്ങൾ. 2000 കിലോ നേന്ത്രക്കായ, 1000 കിലോ പരിപ്പ്, 300 ചാക്ക് അരി, 3000 കിലോ മറ്റ് പച്ചക്കറികൾ ഇന്ന് എത്തും. ഇതോടെ നേർച്ച ഉൗട്ടിന്റെ രുചി വട്ടങ്ങൾക്ക് തുടക്കമാകും.
ഉൗട്ടുശാലയിൽ അച്ചാറിനുള്ള മാങ്ങ ചെത്തലിന് റെക്ടർ ഫാ.ആന്റണി ചെമ്പകശേരി തുടക്കമിട്ടു. കമ്മിറ്റി കൺവീനർമാരായ കെ.ഡി.ജോസ്, ആൽബർട്ട് തരകൻ, വി.ആർ.ജോൺ എന്നിവർ നേതൃത്വം നൽകി. പാചക വിദഗ്ധൻ സമുദായ മഠത്തിൽ വിജയന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് നേർച്ച ഉൗട്ടിന് വിഭവങ്ങൾ ഒരുക്കുന്നത്. നാളെ രാവിലെ 10ന് കുർബാനയ്ക്ക് അതിരൂപത വികാരി ജനറൽ മോൺ.ജയ്സൺ കൂനംപ്ലാക്കൻ കാർമികനാകും. ഇതിന് ശേഷം പാകം ചെയ്ത ഭക്ഷണ പദാർഥങ്ങൾ ആശീർവദിക്കുന്നതോടെയാണ് നേർച്ച ഉൗട്ട് തുടങ്ങുക. പാരിഷ് ഹാളിൽ ഒരേ സമയം 1200 പേർക്ക് ഉൗട്ട് കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. ഇത് മറ്റന്നാൾ ഉച്ചവരെ ഇടതടവില്ലാതെ തുടരും.
നേർച്ച ഉൗട്ട് ഏറ്റ് കഴിക്കാൻ പറ്റാത്തവർക്ക് നേർച്ച ഉൗട്ടും അരിയും അവിലും പാക്കറ്റുകളിലും ലഭിക്കും. നേർച്ച ഉൗട്ട് വിളമ്പാൻ 400 സന്നദ്ധ വൊളന്റിയർമാർ 5 ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാകും. ദീപാലങ്കാരം ഇന്ന് രാത്രി 7ന് പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ.ജോസഫ് ആലപ്പാട്ട് സ്വിച്ച് ഓൺ ചെയ്യും. തുടർന്ന് നിർമാണ തൊഴിലാളികളുടെ നേതൃത്വത്തിൽ വെടിക്കെട്ട് ഉണ്ടാകും. തെക്ക് ഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാദ്യ മേളങ്ങൾ സമന്വയിപ്പിച്ച് തിരുമുറ്റ മെഗാ ഫ്യൂഷൻ.