അട്ടപ്പാടി: മധുവിന്റെ അമ്മയ്ക്ക് 3 ഹെക്ടർ ഭൂമിയുടെ പട്ടയം കൈമാറി

Mail This Article
തൃശൂർ ∙ അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയ്ക്ക് സർക്കാർ 3 ഹെക്ടർ ഭൂമിയുടെ പട്ടയരേഖകൾ കൈമാറി. പാലക്കാട്ടു കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പട്ടയ മേളയിലാണ് മന്ത്രി കെ.രാജൻ മധുവിന്റെ അമ്മ മല്ലിക്ക് രേഖകൾ കൈമാറിയത്. വനാവകാശ നിയമപ്രകാരം അട്ടപ്പാടി കടുകമണ്ണയിലെ 3 ഹെക്ടറോളം സ്ഥലമാണ് കൈമാറിയത്. പട്ടയം നൽകാൻ മുൻകൈ എടുത്ത മന്ത്രിയടക്കം എല്ലാവരോടും മല്ലി നന്ദി പറഞ്ഞു.
മധുവിന്റെ പൂർവികർ നൂറ്റാണ്ടുകൾക്കു മുൻപ് അട്ടപ്പാടിയിലേക്കു കുടിയേറി പാർത്തവരാണ്. കൃഷി ചെയ്തു ജീവിച്ചു പോന്നിരുന്ന ഈ പ്രദേശത്തുകാർക്ക് ആർക്കും പട്ടയം ഉണ്ടായിരുന്നില്ല. 2018 ഫെബ്രുവരിയിലാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ചിലർ മരത്തിൽ കെട്ടിയിട്ട് മർദിച്ചു കൊന്നത്. കേസിൽ 15 പ്രതികൾക്ക് കോടതി 2023ൽ തടവുശിക്ഷ വിധിച്ചു. പട്ടയവിതരണത്തിന്റെ ഉദ്ഘാടനം പാലക്കാട് കോട്ടമൈതാനിയിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.