പാവറട്ടി തിരുനാൾ തുടങ്ങി; നേർച്ച ഉൗട്ടും കൂടുതുറക്കലും വെടിക്കെട്ടും ഇന്ന്

Mail This Article
പാവറട്ടി ∙ രണ്ട് ലക്ഷം വൈദ്യുതദീപങ്ങൾ പ്രകാശം ചൊരിഞ്ഞതോടെ കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനകേന്ദ്രത്തെ തിരുനാൾ പ്രഭയിലാക്കി. സെന്റ് തോമസ് ആശ്രമാധിപൻ ഫാ.ജോസഫ് ആലപ്പാട്ട്‍ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. റെക്ടർ ഫാ. ആന്റണി ചെമ്പകശേരി അധ്യക്ഷനായി. ട്രസ്റ്റിമാരായ ഒ.ജെ.ഷാജൻ, കെ.ജെ.വിൻസന്റ്, പിയൂസ് പുലിക്കോട്ടിൽ, വിൽസൺ നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു. ദീപാലങ്കാരം മിഴി തുറന്നതോടെ വിശുദ്ധന്റെ സന്നിധിയിലേക്ക് വിശ്വാസികളുടെ പ്രവാഹം തുടങ്ങി.
ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ ആഘോഷം. ഇന്ന് രാവിലെ 10ന് ആഘോഷമായ കുർബാനയ്ക്ക് അതിരൂപത വികാരി ജനറൽ ഫാ. ജയ്സൺ കൂനംപ്ലാക്കൻ കാർമികനാകും. വിശുദ്ധന്റെ നേർച്ച ഉൗട്ട് അദ്ദേഹം ആശിർവദിക്കും. അതോടെ ആരംഭിക്കുന്ന നേർച്ച ഉൗട്ട് വിളമ്പൽ നാളെ ഉച്ചയ്ക്ക് 2 വരെ തുടരും. നേർച്ച ഉൗട്ടും അരിയും അവിലും പാഴ്സലായും ലഭിക്കും. ഇന്ന് വൈകിട്ട് 5.30ന് രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹ കുർബാന നടക്കും.
തുടർന്നാണ് തിരുനാളിന്റെ സവിശേഷ ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ. തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ച് കഴിഞ്ഞാൽ പള്ളി വക വെടിക്കെട്ട് നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 101 വാദ്യ കലാകാരന്മാർ അണിനിരക്കുന്ന തിരുനടയ്ക്കൽ മേളം അരങ്ങേറും. വളയെഴുന്നള്ളിപ്പുകൾ രാത്രി ദേവാലയത്തിലെത്തി സമാപിക്കും.
നാളെ പുലർച്ചെ 4.30 മുതൽ തുടർച്ചയായി കുർബാന. 9ന് ഇംഗ്ലിഷ് ഭാഷയിൽ കുർബാന. രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. പോൾ തേക്കാനത്ത് മുഖ്യ കാർമികനാകും. ഫാ. അലക്സ് മരോട്ടിക്കൽ സന്ദേശം നൽകും. വൈകിട്ട് 3ന് തമിഴ് ഭാഷയിൽ കുർബാന. 5നാണ് ഭക്തിനിർഭരമായ പ്രദക്ഷിണം. രാത്രി 8ന് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെടിക്കെട്ട് ഉണ്ടാകും.