പട്ടാളക്കാർക്കു വേണ്ടി പ്രാർഥിക്കാൻ തുംഗനാഥിൽ എത്തി മലയാളി യുവാക്കൾ

Mail This Article
തൃശൂർ ∙ മൂടൽമഞ്ഞും തണുപ്പും കുത്തനെയുള്ള കയറ്റവും കടന്ന് കേരളത്തിലെ 7 യുവാക്കൾ ഉത്തരാഖണ്ഡിലെ തുംഗനാഥിൽ എത്തി; പട്ടാളക്കാർക്കു വേണ്ടി പ്രാർഥിക്കാൻ. പഹൽഗാം ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് പരസ്പരം അതുവരെ പരിചയമില്ലാത്ത 7 യുവാക്കൾ രാജ്യത്തിനും സൈനികർക്കുമായി പ്രാർഥിക്കാൻ യാത്ര തിരിച്ചത്.
തൃശൂർ പൈങ്കുളം സ്വദേശിയായ പ്രദീപ് പാലയ്ക്കൽ, പത്തനംതിട്ട സ്വദേശികളായ വിനോദ് മന്ദാരം, രതീഷ്, മേലാറ്റൂർ സ്വദേശി നിഷ്, ചാലക്കുടി സ്വദേശി ശങ്കരൻ പടുത്തോൾ, എറണാകുളം സ്വദേശി സേതുനാഥ് എന്നിവർ കേദാർനാഥ്, തുംഗനാഥ്, ബദരീനാഥ്, രുദ്രനാഥ്, ഗുപ്തകാശി എന്നിവിടങ്ങളിലാണ് സൈനികർക്കു വേണ്ടി പ്രാർഥിക്കാനായി സന്ദർശിച്ചത്.
ഹരിദ്വാറിലെ ഗൈഡ് അനുഷെർ ആണ് ഒരേ ആഗ്രഹവുമായി പോകാൻ നിൽക്കുന്ന യുവാക്കളെ കൂട്ടിമുട്ടിച്ചത്. ‘‘കശ്മീരിലേക്ക് പോകണമെന്നായിരുന്നു ആദ്യം കരുതിയത്. അനുഷെറിനെ അറിയിച്ചപ്പോഴാണ് എന്നെപ്പോലെ വേറെയും ചിലരുണ്ടെന്നും എല്ലാവർക്കും തുംഗനാഥിലേക്കു പോകാമെന്നും പറയുന്നത്.’’ പ്രദീപ് പറഞ്ഞു.