പുതുക്കാട് സ്റ്റാൻഡിനു മുന്നിൽ ഒരു മരണംകൂടി; തുടരാതിരിക്കട്ടെ, ദേശീയപാതയിലെ ചോരക്കളി

Mail This Article
പുതുക്കാട് ∙ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ദേശീയപാത കുറുകെക്കടന്ന കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരപരുക്ക്. വരാക്കര മേച്ചേരിപ്പടി ആൻസന്റെയും ജാൻസിയുടെയും മകൻ ആൻസ്റ്റിൽ (19) ആണ് മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് ബിരുദ വിദ്യാർഥിയാണ് ആൻസ്റ്റിൽ. ബൈക്കിൽ കൂടെയുണ്ടായിരുന്ന വരന്തരപ്പിള്ളി പള്ളിക്കുന്ന് വെണ്ണാട്ടുപറമ്പിൽ അലനെ (19) ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തു നിന്നു വന്നിരുന്ന ബസ് സ്റ്റാൻഡിലേക്ക് തിരിയുകയായിരുന്നു. ഇതേസമയം ദേശീയപാതയിലൂടെ പുതുക്കാട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ആൻസ്റ്റിൽ സഞ്ചരിച്ചിരുന്ന ബൈക്ക്. ബസ് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ബ്രേക്ക് ചെയ്ത് നിർത്താനായില്ല. ബസിൽ വന്നിടിച്ചതോടെ ബൈക്കിൽ നിന്ന് ഇരുവരും തെറിച്ച് റോഡിലേക്ക് വീണു. നാട്ടുകാർ ചേർന്ന് ഇരുവരെയും തൃശൂരിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആൻസ്റ്റിലിനെ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആൻസില, സ്റ്റിനിൽ. കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
അട്ടിമറിച്ചവർ അറിയുന്നുണ്ടോ; ഒടുവിൽ മരിച്ചത് 19 വയസ്സുകാരൻ
അറിഞ്ഞുകൊണ്ട് കെണിയൊരുക്കിയിടുന്നതുപോലെയാണ് ദേശീയപാതയിലെ ചില ഭാഗങ്ങൾ. പരിഹരിക്കേണ്ടവർ അത് പരിഹരിക്കില്ല, കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ ബസുകൾ ദേശീയപാത കുറുകെ കടക്കുമ്പോഴുള്ള അപകടങ്ങൾ കുറയ്ക്കാനുള്ള നിർദേശം അട്ടിമറിച്ചതാരെന്നുള്ള ചോദ്യമായിരുന്നു ഇന്നലെ പ്രദേശത്ത് മുഴങ്ങിക്കേട്ടത്. പൊലീസ്, മോട്ടർ വാഹനവകുപ്പ്, കെഎസ്ആർടിസി, ജില്ലാ ഭരണകൂടം, എൻഎച്ച്എഐ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിങ്ങനെ എല്ലാവരും ഒന്നിച്ചിരുന്ന് ആലോചിച്ചും പഠനം നടത്തിയും സമർപ്പിച്ച നിർദേശങ്ങൾ അട്ടിമറിക്കപ്പെട്ടതെങ്ങനെ എന്നാണു ചോദ്യം.
ദേശീയപാതയിൽ നിന്നു സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ ബസുകൾ സ്റ്റാൻഡിലേക്കും തിരിച്ചും പ്രവേശിക്കുമ്പോൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. സ്റ്റാൻഡിനു എതിർവശത്ത് ഒരു താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നായിരുന്നു പ്രധാന നിർദേശം. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിക്കുകയും ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് എൽഎസ്ജിഡി വിഭാഗം രൂപരേഖയും തയാറാക്കി. അപകടങ്ങൾ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ മനോരമ നൽകിയ വാർത്താ ക്യാംപെയ്നെ തുടർന്നാണ് നടപടികൾക്ക് തുടക്കം കുറിച്ചത്.
ചുമതലയുണ്ടായിരുന്ന എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ സ്ഥലംമാറിയതോടെ നടപടികളും നിലച്ചു. പിന്നാലെ പുതുക്കാട് മേൽപാലത്തിന് അനുമതിയായി. മേൽപാലം വരുന്നതിന്റെ അലൈൻമെന്റ് തയ്യാറാക്കാത്തതിനാൽ നിർദിഷ്ട ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ എൻഒസി നൽകാനാവില്ലെന്ന് എൻഎച്ച്എഐ നിലപാടെടുത്തു. മേൽപാലത്തിന്റെ അലൈൻമെന്റ് പരിശോധിച്ച് കാത്തിരിപ്പുകേന്ദ്രത്തിന് സ്ഥലം നിർദേശിക്കാനും ഇത്രയും നാളായി എൻഎച്ച്എഐക്കായില്ല. അപകടങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. അപകടങ്ങൾ കുറയ്ക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും പരിഹാരമായില്ല.