പോട്ടയിലെ നഗരസഭ കമ്യൂണിറ്റി ഹാൾ കല്ലിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു കല്ലു പോലും പൊന്തിയില്ല

Mail This Article
പോട്ട ∙ പി.ടി.ശങ്കരൻ എമ്പ്രാന്തിരിയുടെ സ്മാരകമായി മിനി മാർക്കറ്റ് വളപ്പിൽ നഗരസഭ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ തീരുമാനിച്ചു ശിലാസ്ഥാപനം നടത്തിയിട്ടു വർഷം ഒന്നു പിന്നിട്ടെങ്കിലും ഒരു കല്ലു പോലും ഉയർന്നില്ല. മിനി കമ്യൂണിറ്റി ഹാളിനും അനുബന്ധ പ്രവർത്തനങ്ങൾക്കും 3 വർഷം മുൻപു 2022ലെ നഗരസഭാ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഏറെ കാലം സ്തംഭിച്ചു കിടന്നു. തുടർന്നുള്ള വർഷങ്ങളിലും ബജറ്റിൽ തുക വകയിരുത്തുക മാത്രമാണു നടന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഹാളിന്റെ ശിലാസ്ഥാപനം. എന്നാൽ ഹാൾ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം പാടം എന്ന നിലയിൽ കിടന്നിരുന്നതിനാൽ ഇവിടെ നിർമാണം നടത്താൻ സാങ്കേതിക തടസ്സമുണ്ടായി. ഭൂമി തരം മാറ്റി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരവു ലഭിച്ചെങ്കിലും നിർമാണം ആരംഭിച്ചില്ല. ചാലക്കുടി നഗരസഭയാകും മുൻപേ പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയും നഗരസഭ രൂപീകൃതമായ ഘട്ടത്തിൽ അഡ്വൈസറി കമ്മിറ്റി ചെയർമാനാകുകയും ചെയ്ത പി.ടി.ശങ്കരൻ എമ്പ്രാന്തിരിയുടെ സ്മാരകം നിർമാണം നീണ്ടു പോകുന്നതിൽ പ്രതിപക്ഷം നഗരസഭാ കൗൺസിൽ യോഗത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടികൾക്കു വേഗം വന്നില്ല.
തൃശൂർ എൻജിനീയറിങ് കോളജാണു പ്ലാൻ തയാറാക്കിയത്. 15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇരുനില ഹാൾ നിർമിക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ ഇതിനു 3 കോടി രൂപയോളം വേണ്ടി വരും. തുക പൂർണമായി കണ്ടെത്താൻ നഗരസഭയ്ക്കായില്ല. ഇതോടെ ബജറ്റിൽ വകയിരുത്തിയ 50 ലക്ഷം രൂപയ്ക്കു ടെൻഡർ നടപടികൾ പൂർത്തിയാക്കി. 3 കോടി രൂപ വേണ്ട പദ്ധതി എങ്ങനെ 50 ലക്ഷം രൂപയ്ക്കു പണിയുമെന്ന ആശയക്കുഴപ്പം നിൽക്കുന്നതിനാൽ ടെൻഡർ നൽകിയ ശേഷവും നിർമാണം ആരംഭിക്കാനായില്ല. സിആർസിഎസ് സൊസൈറ്റിയാണു നിർമാണം കരാറെടുത്തത്.
ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു ശിലാസ്ഥാപനം നടത്തിയ പദ്ധതി കാലാവധി പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ്. പോട്ട ജംക്‌ഷനു സമീപം നഗരസഭ മിനി മാർക്കറ്റിനായി ഏറ്റെടുത്ത സ്ഥലത്തു പടിഞ്ഞാറു ഭാഗത്തായി ദേശീയപാതയ്ക്ക് അഭിമുഖമായാണു ഹാൾ നിർമിക്കുകയെന്നാണു നഗരസഭാധികൃതർ പറയുന്നത്. നഗരസഭ അനുവദിച്ച തുക ഉപയോഗിച്ചു ഹാളിന്റെ ഒരു ഭാഗം പണി ആരംഭിക്കാനുള്ള ഒരുക്കത്തിലാണു നഗരസഭാധികൃതർ എന്നു പറയുന്നുണ്ടെങ്കിലും പുതുക്കിയ പ്ലാൻ തയാറാക്കൽ ഉൾപ്പെടെ സാങ്കേതികക്കുരുക്കുകൾ ഇനിയുമുണ്ടെന്നാണു സൂചന.