ചേട്ടൻ ആത്മഹത്യ ചെയ്യില്ല, ഞങ്ങളുടെ സംശയം സത്യമായി: മണിയുടെ ഭാര്യ
Mail This Article
കേണിച്ചിറ ∙ ചേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് എനിക്കറിയാം. കൊലപാതകികൾ എന്നെങ്കിലും പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു- മണിയുടെ ഭാര്യ തങ്ക പറയുന്നു. വിവാഹ ശേഷം ഭർത്താവ് മണി കുടുംബത്തോടൊപ്പം അരിമുള പാലനട പണിയ കോളനിയിലായിരുന്നു വാസം. വിവാഹത്തിനു മുൻപ് തന്നെ തങ്കപ്പന്റെ വീട്ടിലായിരുന്നു മണിയുടെ ജോലി. ഏക്കർകണക്കിന് കൃഷിയിടവും കേണിച്ചിറ ടൗണിൽ കച്ചവടങ്ങളുമുള്ള അവരുടെ വീട്ടിൽ നിന്ന് പണി കഴിഞ്ഞ് എന്നും തിരിച്ചു വരുന്ന ആളല്ലായിരുന്നു.
വീട്ടിൽ എന്തെങ്കിലും വിശേഷദിവസങ്ങൾക്കു മാത്രമാണ് എത്തിയിരുന്നത്. ചോദിക്കുമ്പോൾ പണിത്തിരക്കാണ് എന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്നും തങ്ക പറയുന്നു. അവസാനമായി വന്നത് മൂന്നാമത്തെ മകളായ ദീപയുടെ വയസ്സറിയിച്ച കല്യാണ ദിവസമാണ്. ചടങ്ങിന് ശേഷം വൈകിട്ട് 6ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഭർത്താവിനെ പിന്നീട് മരിച്ചനിലയിലാണു കാണുന്നത്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു.
തല്ലിക്കെടുത്തിയത്‍ ഞങ്ങളുടെ സന്തോഷം: മണിയുടെ മകൻ
തങ്ങളുടെ സന്തോഷമാണു ചിലർ തല്ലിക്കെടുത്തിയതെന്നു കൊല്ലപ്പെട്ട മണിയുടെ മകൻ ദിപിൻ. എന്തിനു വേണ്ടിയാണ് അച്ഛനെ കൊന്നത് ? പണിക്കു പോയാൽ മാസങ്ങൾ കഴിഞ്ഞാണ് അച്ഛനെ കാണാൻ കിട്ടിയിരുന്നത്. കാത്തിരിപ്പിനൊടുവിൽ അച്ഛൻ വരുമ്പോൾ ഞങ്ങൾക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. അച്ഛന്റെ മരണശേഷം കുടുംബം പുലർത്താൻ കൂലിപ്പണിക്കു പോകുകയാണു താൻ. അച്ഛൻ ജോലി ചെയ്തതിന്റെ കൂലിയോ മറ്റെന്തെങ്കിലും സഹായമോ തനിക്കോ കുടുംബത്തിനോ ലഭിച്ചില്ലെന്നും ദിപിൻ പറഞ്ഞു.