പൈപ്പ് തുറന്നപ്പോൾ കലക്ക വെള്ളം , പരിശോധിച്ചപ്പോള് കിണറ്റിൽ കാട്ടുപോത്ത്...
Mail This Article
മാനന്തവാടി ∙ എടവക പഞ്ചായത്തിലെ കമ്മോം അത്തിയോറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മൂലയിൽ ദേവസ്യയുടെ വീടിന് താഴെയുള്ള തോട്ടത്തിലെ 13 അടിയോളം താഴ്ചയുള്ള കിണറിലാണ് കാട്ടുപോത്ത് വീണത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് പോത്ത് കിണറ്റിൽ വീണ വിവരം ദേവസ്യ അറിഞ്ഞത്.
രാത്രി വീട്ടിലെ പൈപ്പ് തുറന്നപ്പോൾ കലക്ക വെള്ളം വരികയും മോട്ടർ ഓൺ ചെയ്തപ്പോൾ വെള്ളം കയറാതിരിക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ കിണറിനടുത്ത് ചെന്ന് നോക്കുകയായിരുന്നു. പോത്ത് കിണറിൽ വീണതാണെന്ന് മനസിലായതോടെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് കിണറ്റിൽ വീണത് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. തുടർന്ന് വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്. ഇതിനെ വനപാലകർ തിരികെ വനത്തിലേക്ക് വിട്ടു.
ചെറിയ മണ്ണുമാന്തി കൊണ്ടുവന്ന് കിണറിന്റെ ഒരു വശത്ത് കിടങ്ങ് നിർമിച്ചാണ് പോത്തിനെ രക്ഷിച്ചത്. ബേഗൂർ റേഞ്ച് ഓഫിസർ വി. രതീശന്റെയും വെള്ളമുണ്ട സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി. അനിൽകുമാറിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പോത്ത് കിണറിൽ വീണതറിഞ്ഞ് ഒട്ടേറെ നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. വനഭൂമി ഇല്ലാത്ത പഞ്ചായത്തിൽ കാട്ടുപോത്ത് കിണറ്റിൽ അകപ്പെട്ടത് നാട്ടുകാർക്ക് കൗതുക കാഴ്ചയായി.