ജില്ലയിൽ 49718 കുട്ടികൾ പൾസ് പോളിയോ തുള്ളിമരുന്ന് നൽകി
Mail This Article
കൽപറ്റ ∙ ഇന്നലെ ജില്ലയിൽ 49718 കുട്ടികൾ പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു. ഇതിൽ 257 കുട്ടികൾ മറുനാടൻ തൊഴിലാളികളുടെ കുട്ടികളാണ്. 79% കുട്ടികൾക്കാണ് ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകിയത്. 63048 കുട്ടികൾക്കാണ് ജില്ലയിൽ ആകെ തുള്ളി മരുന്ന് നൽകാനുണ്ടായിരുന്നത്.
ലോകത്ത് നിന്നു വസൂരി ഇല്ലാതാക്കിയതു പോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കണമെന്ന് കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. പൾസ് പോളിയോ പോലെയുള്ള പ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരും സഹകരിക്കണമെന്നും സമൂഹ മാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കലക്ടർ പറഞ്ഞു.
കൽപറ്റ നഗരസഭ ചെയർപഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക, കൽപറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, ജില്ലാ ആർസിഎച്ച് ഓഫിസർ ഡോ. ആൻസി മേരി ജേക്കബ്, ജില്ലാ മാസ് മീഡിയ ഓഫിസർ കെ.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
ഇന്നലെ തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് 20, 21 തിയതികളിൽ വൊളന്റിയർമാർ വീടുകളിൽ സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പോളിയോ രോഗത്തെ ലോകത്ത് നിന്നു തുടച്ചു മാറ്റുന്ന പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ഡിഎംഒ ഡോ. ആർ.രേണുക പറഞ്ഞു.