പാതയോരത്തെ കാട്ടിൽ പുലിയും കടുവയും; യാത്രക്കാർ ഭീതിയിൽ
Mail This Article
പുൽപള്ളി ∙ നാട്ടിലെ വനപാതകൾ കാടു മൂടിയതോടെ വന്യമൃഗങ്ങളെ ഭയന്നു യാത്രക്കാരും. ആനയോളം വളർന്ന കാട്ടിൽ ആനയ്ക്കു പുറമേ കടുവയും പുലിയും മാനും പന്നിയുമെല്ലാം തമ്പടിക്കുന്നു. ബത്തേരി- പുൽപള്ളി റൂട്ടിലാണ് ഏറെ ഭീഷണി. വന്യജീവി സങ്കേതത്തിലൂടെ വരുന്ന വാഹനങ്ങളുടെ മുന്നിലേക്ക് പലപ്പോഴും മൃഗങ്ങൾ ചാടുന്നത് അപകടത്തിന് ഇടയാക്കുന്നു. പുകലമാളത്ത് വാഹനത്തിന് അടിയിൽപ്പെട്ടു കരിമ്പുലി ചത്തത് അടുത്തിടെ. റോഡിനിരുവശത്തും കാട് വളർന്നതിനാൽ റോഡിലേക്കിറങ്ങിയ പുലിയെ കാണാനായില്ലെന്നാണു ഡ്രൈവറുടെ മൊഴി.
വനപാലകർ കസ്റ്റഡിയിലെടുത്തപ്പോഴാണു യുവാവ് തന്റെ വാഹനം കരിമ്പുലിയെ ഇടിച്ചത് അറിയുന്നത്. ഇത്തരം അപകടങ്ങൾ ഇടയ്ക്കിടെ ഈ റൂട്ടിലുണ്ട്. ഈ റൂട്ടിൽ വേഗം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകൾ വനംവകുപ്പ് നടത്തുന്നുണ്ട്. അതിന് മുൻപു കാട് വെട്ടാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. വന്യജീവി സങ്കേതങ്ങളിലും കടുവ സങ്കേതങ്ങളിലും വനപാതയുടെ ഇരുഭാഗത്തും പത്തും ഇരുപതും മീറ്റർ കാട് വെട്ടിമാറ്റാറുണ്ട്. വനത്തിലൂടെ യാത്രചെയ്യുന്നവരുടെയും വന്യമൃഗങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണിത്. പുകലമാളത്തു കാട്ടുപോത്താണ് റോഡിലേക്ക് ചാടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലവാഹനങ്ങളും കാട്ടുപോത്തിന് മുന്നിലകപ്പെട്ടു.
ഇരുളം മുതൽ പുലകമാളം വരെയും ചെതലയം മുതൽ കുപ്പാടി വരെയുമാണ് വന്യജീവി സങ്കേതം. ഈ റൂട്ടിൽ വന്യമൃഗങ്ങൾ ഏറെയുണ്ട്. മഞ്ഞുള്ള ദിവസങ്ങളിൽ രാവിലെ അടുത്തെത്തിയാലും കാണാനാവില്ല. അബദ്ധത്തിൽ പോലും വന്യമൃഗത്തെ ഇടിച്ചാൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസാകും. വനപാതയിൽ യാത്രവേണ്ടെന്നു പറയാനും കേസെടുക്കാൻ താൽപര്യം കാണിക്കുകയും ചെയ്യുന്ന വനംവകുപ്പ് എന്തുകൊണ്ട് റോഡരികിലെ കാടുവെട്ടുന്നില്ലെന്നാണു നാട്ടുകാരുടെ ചോദ്യം. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണു കാടുവെട്ടൽ നീട്ടുന്നത്. വേനലിൽ കാട് ഉണങ്ങി ാട്ടുതീ പടരാനും ഇടയാകും. ഫയർലൈൻ നിർമാണവും ആരംഭിച്ചില്ല.