അമ്മാറ, പുൽക്കുന്ന് മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനത്തിലേക്ക് തുരത്തി
Mail This Article
ചുണ്ടേൽ ∙ അമ്മാറ, പുൽക്കുന്ന്, ചുണ്ടവയൽ മേഖലകളിൽ ഭീതി പരത്തിയ കാട്ടാനയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനത്തിലേക്കു തുരത്തി. ഇന്നലെ രാവിലെയോടെ അമ്മാറയിലാണു കാട്ടാന ആദ്യമെത്തിയത്. ചെമ്പ്ര വനമേഖലയിൽ നിന്നാണു കാട്ടാനയെത്തിയത്. തിങ്കളാഴ്ച രാത്രിയിൽ വട്ടക്കുണ്ട് ഭാഗത്തു കാട്ടാനയിറങ്ങിയിരുന്നു. ഇൗ ആന തന്നെയാണു അമ്മാറയിലും പരിസരങ്ങളിലുമെത്തിയതെന്നു നാട്ടുകാർ പറഞ്ഞു. അമ്മാറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന മണിക്കൂറുകളോളം സ്ഥലത്തു തമ്പടിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സമീപത്തെ വനമേഖലയിലേക്കു തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടാന പുൽക്കുന്ന് ഭാഗത്തേക്കു നീങ്ങുകയായിരുന്നു. അരമണിക്കൂറോളം പുൽക്കുന്ന് ഭാഗത്തു നിലയുറപ്പിച്ച കാട്ടാന പിന്നീട് ചുണ്ടവയൽ മേഖലയിലേക്കു നീങ്ങി. പിന്നാലെയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒച്ചയുണ്ടാക്കിയതോടെ വൈകിട്ട് നാലരയോടെ ചുണ്ടേൽ–ഒലിവുമല റോഡ് മുറിച്ചു കടന്ന് കാട്ടാന വനത്തിലേക്കു കയറി. സ്കൂൾ കുട്ടികൾ അടക്കം റോഡിലൂടെ പോകുന്ന സമയമായിരുന്നതിനാൽ പാതയിൽ അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഈ വഴി പോകുന്ന വാഹനങ്ങൾ ചുണ്ടേൽ ടൗണിൽ ഒരു മണിക്കൂറോളം തടഞ്ഞു. ആനയെ തുരത്തിയതിനു ശേഷമാണ് ആളുകളെ കടത്തിവിട്ടത്. പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ജെ. ജോസ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.എൻ. ഉണ്ണി, വാച്ചർ മാനു കുന്നമ്പറ്റ എന്നിവരുടെ നേതൃത്വത്തിലാണു കാട്ടാനയെ വനത്തിലേക്കു തുരത്തിയത്.