ADVERTISEMENT

ഗൂഡല്ലൂർ ∙ കൊലപാതകം മറച്ചുവച്ച് ഇത്രയും കാലം എന്തിനാണ് എനിക്കൊപ്പം ജീവിച്ചത്? മണാശേരി ഇരട്ടക്കൊലക്കേസിലെ പ്രതി പി.വി.ബിർജുവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഭാര്യ കണ്ണീരോടെ ചോദിച്ചു. ഭാര്യയുടെ കണ്ണീരിനു മുൻപിലും നിസ്സംഗനായി നിൽക്കുകയായിരുന്നു ബിർജു.  പുറത്ത് കൂട്ടിൽ കിടന്ന ജെർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായ്ക്കൾ ബിർജുവിനെ കണ്ടതോടെ ബഹളംവച്ചു. ബിർജു കൂടിനടുത്ത് എത്തിയപ്പോൾ നായ്ക്കൾ ശാന്തരായി സ്നേഹ പ്രകടനം നടത്തി.

കൊലപാതകത്തിനു ശേഷം ബിർജു ഇസ്മായിലിന്റെ മൃതദേഹം കിടത്തിയ കട്ടിലിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു.

ഇന്നലെ പന്ത്രണ്ടരയോടെയാണ് ബിർജുവിനെ നീലഗിരിയിലെ കുന്നലാടി പുളിയാടിവയലിലെ വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ബിർജുവിന്റെ താമസം. വീട്ടിലെത്തിച്ച ബിർജുവിനെ കാണാൻ രാവിലെ മുതൽ നാട്ടുകാർ കൂടി. ബിർജുവിനെ വാഹനത്തിൽ നിന്നിറക്കി വീടിനു മുന്നിലേക്ക് പൊലീസ് കൊണ്ടുവന്നു. ഇസ്മായിലിനെ കൊന്നു കിടത്തിയ കട്ടിൽ കാണിച്ചുതരാൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ വീടിനു പുറകിലേക്കു നടന്നു. പൈപ്പുകളും പഴയ വസ്തുക്കളും കയറ്റിവച്ച നിലയിലായിരുന്നു കട്ടിൽ. കട്ടിലിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. 

വീടിനു പുറത്തു കിടന്ന കാറിലും പരിശോധന നടത്തി. കാറിൽ നിന്നു പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. മൃതദേഹം മുറിച്ച് ചാക്കിൽ കെട്ടി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബിർജുവിനു ധരിക്കാനുള്ള വസ്ത്രങ്ങൾ ഭാര്യ കൊടുത്തുവിട്ടു. തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് മുക്കം പൊലീസിനു കൈമാറി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ബിനോയി അറിയിച്ചു.  രാവിലെ തമിഴ്നാട്ടിലെ നെല്ലാക്കോട്ട് പൊലീസ് പുളിയാടിയിലെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം വൈകുമെന്നറിയിച്ചതോടെ പൊലീസ് തിരിച്ചു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com