94 വധൂവരൻമാർ ഒരേ പന്തലിൽ; അനുഗ്രഹവും ആശംസയും ചൊരിഞ്ഞ് ആയിരങ്ങൾ
Mail This Article
ബത്തേരി∙ 94 വധൂവരൻമാർ ഒരേ പന്തലിൽ അണിനിരന്നപ്പോൾ അനുഗ്രഹവും ആശംസയും ചൊരിഞ്ഞ് ആയിരങ്ങൾ സാക്ഷിയായി. നഖ്ശബന്ദിയ്യ ത്വരീഖത്ത് കേന്ദ്രകമ്മിറ്റി പുത്തൻകുന്നിൽ നടത്തിയ സമൂഹ വിവാഹം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയതിനൊപ്പം നാടിന് ഉത്സവവുമായി. പുതുതായി പണിത സാംസ്കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണു സമൂഹവിവാഹം നടത്തിയത്.
വിവാഹ ചടങ്ങുകളിലെ പണച്ചെലവും മനുഷ്യപ്രയത്നവും ചുരുക്കി സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവർ ഒരേ പന്തലിൽ വിവാഹിതരാകുന്നു എന്നതായിരുന്നു സവിശേഷത. പല ദിവസങ്ങളിലായി നടക്കേണ്ട വിവാഹങ്ങൾ ഒറ്റ ദിവസം നടത്തുകയായിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വധൂവരന്മാരാണു സമൂഹവിവാഹത്തിൽ പങ്കാളികളായത്.
കൊടുവള്ളിക്കടുത്ത കാവിലുമ്മാരം, പുത്തൻവീട്, കാന്തപുരം, കിഴിശേരി, മാറാക്കര, കാക്കഞ്ചേരി, തോട്ടശേരിയറ, നീറാട് എന്നിവിടങ്ങളിലായി ഇതിനു മുൻപ് 17 സമൂഹ വിവാഹങ്ങൾ നടന്നിട്ടുണ്ട്. 974 പേർ ഇതുവരെ ഇത്തരത്തിൽ നഖ്ശബന്ദിയ്യ ത്വരീഖത്തിൽ നിന്ന് വിവാഹിതരായി. സാംസ്കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനം നഖ്ശബന്ദിയ്യ ത്വരീഖത്ത് രക്ഷാധികാരി പി.വി.ഷാഹുൽ ഹമീദ് നിര്‍വഹിച്ചു.
വിവാഹ ചടങ്ങുകൾക്ക് ബി.സി.അബ്ദുറഹ്മാൻ കാർമികത്വം വഹിച്ചു. നവദമ്പതികൾക്കുള്ള സ്വീകരണസമ്മേളനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.വി.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
സി. കെ. ശശീന്ദ്രൻ എംഎൽഎ, ജഡ്ജി കെ.ബൈജുനാഥ്, സബ് ജഡ്ജി അനിൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നഗരസഭധ്യക്ഷൻ ടി.എൽ.സാബു, പി.സി.മോഹനൻ, നജീബ് കാന്തപുരം, പത്മനാഭൻ, സി.കെ.സഹദേവൻ, ഷെരീഫ് കണ്ണാടിക്കുന്ന്, പ്രശാന്ത് മലവയൽ, ബെന്നി കൈനിക്കൽ, പി.കെ.രാമചന്ദ്രൻ, നൂന മർജ, ഖാദർ പട്ടാമ്പി, ഡോ. ഷിഹാബ് ഷാ, കെ.ജെ. ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.