കാട്ടാനകളുടെ ദുരൂഹമരണം; അട്ടിമറിയുണ്ടാകാമെന്ന സംശയം
Mail This Article
കൽപറ്റ ∙ മേപ്പാടി വനമേഖലയിൽ കാട്ടാനകളുടെ ദുരൂഹമരണം തുടരുന്നു. കഴിഞ്ഞ ദിവസം ഒരു കാട്ടാനയെക്കൂടി വനത്തിനുള്ളിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇതോടെ, രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്തു ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനകളുടെ എണ്ണം നാലായി. തുടർച്ചയായി ആനകൾ ചരിയുന്നതിനു പിന്നിൽ അട്ടിമറിയുണ്ടാകാമെന്ന സംശയത്തിൽ വനംവകുപ്പ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഷം അകത്തു ചെന്നതോ അണുബാധയോ ആകാം മരണകാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
മേപ്പാടി റേഞ്ചിലെ മുണ്ടക്കൈ ഏലമലയിലാണു നാലാമത്തെ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി ഈ പിടിയാന ഏറെ അവശയായി തീറ്റയെടുക്കാൻ പോലുമാകാതെ പ്രദേശത്ത് അലഞ്ഞു നടക്കുന്നുണ്ടായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 26, 28, 31 തീയതികളിലാണു മേപ്പാടി രേഞ്ചിൽ കാട്ടാനകൾ ചരിഞ്ഞത്. മുണ്ടക്കൈ കാട്ടിമറ്റം വനത്തിനുള്ളിൽ, മറ്റൊരാനയുടെ ആക്രമണത്തിൽ പരുക്കേറ്റതാണ് ആദ്യത്തെ കൊമ്പൻ ചരിയാനുള്ള കാരണം.
ഈ ആനയുടെ കൊമ്പുകൾ ഊരിയെടുത്ത സംഭവത്തിൽ ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് പീർ മുഹമ്മദ് പാഷയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം ചൂരൽമലയിലും പുത്തുമല ഏഴാം ബ്ലോക്കിലും കാട്ടാനകൾ ചരിഞ്ഞു. ചൂരൽമലയിലെ കാട്ടാനയുടെ ജഡത്തിൽ വെള്ളനിറത്തിലുള്ള പൂപ്പലുകൾ കണ്ടതിനാൽ മരണകാരണം അണുബാധ ആകാമെന്നാണു പ്രാഥമിക നിഗമനമെന്നു ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി. പത്മനാഭൻ പറഞ്ഞു.
പുത്തുമലയിലെ ഏഴാം ബ്ലോക്കിലെ കാട്ടാനയുടെയും ഏലമലയിലെ കാട്ടാനയുടെയും മരണ കാരണമാണു കൂടുതൽ ദുരൂഹം. കാട്ടാനകളെ മനഃപൂർവം വിഷം വച്ചു കൊന്നതാണോ എന്നും പരിശോധിക്കുന്നുണ്ട്. വനംവകുപ്പ് സർജന്മാരായ ഡോ. അനിൽ സക്കറിയ, ഡോ. അരുൺ സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്നു. ആനകളുടെ ജഡങ്ങളിൽ നിന്നുള്ള സാംപിളുകൾ പൂക്കോട് വെറ്ററിനറി സർവകലാശാലയിലും റീജനൽ കെമിക്കൽ ലബോറട്ടറിയിലും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.