കാരാപ്പുഴ അഡ്വഞ്ചർ പാർക്ക് ഒരുങ്ങുന്നു
Mail This Article
അമ്പലവയൽ ∙ സഞ്ചാരികൾക്ക് സഹാസിക ടൂറിസത്തിന്റെ പുതിയ ലോകം തുറന്ന് കാരാപ്പുഴ അഡ്വഞ്ചർ പാർക്ക് ഉടൻ തുറക്കും. ജലവിഭവ വകുപ്പിന് കീഴിൽ നിർമാണം പൂർത്തിയാക്കിയ അഡ്വഞ്ചർ പാർക്ക് ഇൗ മാസം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ കാരാപ്പുഴയെ നിരവധി സഞ്ചാരികളെത്തുന്ന കേന്ദ്രമായി ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും സന്ദർശക സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് അഡ്വഞ്ചർ പാർക്ക് സ്ഥാപിക്കുന്നത്. ഇതിനിടയിൽ ടൂറിസം മൂന്നാംഘട്ട പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
∙ സഞ്ചാരികളെ കാത്തിരിക്കുന്നത്
അഡ്വഞ്ചർ പാർക്ക്. സിപ്‌ലൈൻ, ഹ്യൂമൻ സ്ലിംങ് ഷോട്ട്, ബഞ്ചി ട്രംപോളിൻ, ട്രംപോളിൻ പാർക്ക്, ഹ്യൂമൻ ഗെയ്‌റോ എന്നിവയാണ് പാർക്കിൽ പുതിയതായി ഒരുക്കിയിരിക്കുന്നത്. ഒരേസമയം 2 പേർക്ക് സഞ്ചരിക്കാവുന്ന സിപ്‌ലൈനുമുണ്ട്. 605 മീറ്ററാണ് നീളം. ദക്ഷിണേന്ത്യയിലെ എറ്റവും കൂടുതൽ നീളമുള്ള സിപ് ലൈനാണ് കാരാപ്പുഴയിലേത്. ഒരു മിനിറ്റാണ് സഞ്ചാരസമയം.
2 കോടിയോളം ചെലവിലാണ് അഡ്വൈഞ്ചർ പാർക്ക് ഒരുക്കിയത്. നാഷനൽ അഡ്വഞ്ചർ ഫൗണ്ടേഷനാണ്(എൻഎഎഫ്) 3 വർഷം പാർക്കിന്റെ നടത്തിപ്പവകാശം. കാരാപ്പുഴ എയ്‌റോ അഡ്വഞ്ചർ എൻഎഎഫുമായി സഹകരിക്കും.2017 മേയിലാണ് കാരാപ്പുഴ ടൂറിസം കേന്ദ്രം ഔദ്യോഗികമായി തുറന്നത്. കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷനാണ് ടൂറിസം കേന്ദ്രത്തിന്റെ ഒന്നും രണ്ടും ഘട്ട ടൂറിസ പ്രവൃത്തികൾ നടത്തിയത്.
∙ പൂർത്തിയാക്കാൻബാക്കിയുള്ളത്
ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി ഉപയോഗിച്ച് മൂന്നാംഘട്ട പ്രവൃത്തിയും നടക്കുന്നുണ്ട്. വാച്ച് ടവറുകൾ, ലോട്ടസ് പോണ്ട്, ഫിഷിങ് ഡക്ക്, നടപ്പാതകൾ, ജനറൽ ലാൻഡ്സ്‌കേപിങ്, കുടിലുകൾ, പാർക്കിങ് ഏരിയ തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തിയായി വരുന്നത്. രാവില 9 മുതൽ വൈകിട്ട് 5 വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം.
∙ ആവശ്യക്കാർക്ക് ആംഫി തിയറ്റർ
കാരാപ്പുഴ ഗാർഡനിലെ ആംഫി തിയറ്റർ ഇനി കുടുംബമേളകൾ, ഒത്തുചേരലുകൾ, കൂട്ടായ്മകളുടെ വിവിധ പരിപാടികൾ എന്നിവക്കെല്ലാമായി ഇനി ഗാർഡനുള്ളിലെ ആംഫി തിയറ്റർ ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് 10000 രൂപയാണ് നൽകേണ്ട തുക. 20000 രൂപ സെക്യൂരിറ്റി നൽകണം.