മോട്ടർ ത്രിശങ്കുവിൽ, വരവൂർ പാടം കരിയുന്നു
Mail This Article
പുൽപള്ളി ∙ കൃഷിക്കാരുടെ നിരന്തര മുറവിളിക്കൊടുവിൽ വരവൂർ-മൂന്നുപാലം പാടത്തെത്തിച്ച മോട്ടോർ വെയിലും മഴയുമേറ്റ് തുരുമ്പിക്കുന്നു. ജലസേചന സൗകര്യമില്ലാതെ 2 വർഷം കഷ്ടതയനുഭവിച്ചതിനു ശേഷമാണു 37.5 ലക്ഷം രൂപ ചെലവിൽ പാടത്തേക്ക് 40 കുതിരശക്തിയുള്ള മോട്ടർ അനുവദിച്ചത്. 900 മീറ്റർ കനാലും പൈപ്പ് കനാലും നിർമിച്ചു.
എന്നാൽ, മോട്ടർ സ്ഥാപിച്ച് ജലസേചനം ആരംഭിക്കാനുള്ള സംവിധാനം ഇതുവരെയുമില്ല.പുഴയിലേക്കു മോട്ടർ ഇറക്കി വെയ്ക്കാനും പ്രളയകാലത്ത് ഉയർത്താനുമുള്ള റാംപ് നിർമാണത്തിലെ തകരാർ മൂലം ഇതുവരെ മോട്ടർ വെള്ളത്തിലിറക്കാനായില്ല. പുഴയിലേക്കുള്ള കാലുകളിൽ ചിലതിനു ബലക്ഷയമുണ്ട്. ഇതു മാറ്റി സ്ഥാപിച്ചു
ചങ്ങലയുപയോഗിച്ച് മോട്ടർ കയറ്റിയിറക്കാൻ സംവിധാനമുണ്ടാക്കണമെന്ന കർഷകരുടെ ആവശ്യം അധികൃതർ കേൾക്കുന്നേയില്ല. മോട്ടർ താൽക്കാലിക റാംപിൽ വിശ്രമിക്കുമ്പോൾ പാടം കരിയുന്നു. പ്രദേശത്തെ കിണറുകളും വറ്റുന്നു. 2 വർഷമായി മുടങ്ങിയ നെൽകൃഷി അടുത്ത തവണയെങ്കിലും നടത്താൻ കഴിയുമോയെന്ന ആശങ്കയിലാണു നാട്ടുകാർ. ജലസേചന വകുപ്പിന്റെ കാര്യക്ഷമതയുടെ ഉദാഹരണമായി മരക്കടവ് പദ്ധതി മാറി. ആർക്കുവേണ്ടിയാണിതെല്ലാം സ്ഥാപിച്ചതെന്ന ചോദ്യം മാത്രം ബാക്കി.