മുടിവെട്ടാൻ കടകളില്ല; സ്വയം ‘മൊട്ടയടിച്ച് ’ ഒട്ടേറെപ്പേർ
Mail This Article
അമ്പലവയൽ ∙ തലമുടി വളരുകയും ലോക്ഡൗൺ പ്രഖ്യാപിച്ച് ബാർബർ ഷോപ്പുകൾ അടയ്ക്കുകയും ചെയ്തതോടെ മുടി വെട്ടാൻ വേറെ വഴികളില്ലാത്തതിനാൽ തല ‘മൊട്ട’യടിക്കുന്നവരുടെ എണ്ണം കൂടുന്നു. വീടുകളിൽ തന്നെ തുടരുന്നതിനാൽ മുടി വെട്ടാൻ കഴിയാതെ വന്നതോടെയാണ് പലരും വീട്ടിലെ മറ്റുള്ളവരുടെ സഹായത്തോടെ തല മൊട്ടയടിക്കുന്നത്. ദിനംപ്രചതി കൂടിവരുന്ന ചൂടിൽനിന്ന് തെല്ലൊരാശ്വാസവും ലക്ഷ്യമിടുന്നു. താടിയും മീശയും വടിച്ചു മാറ്റി ക്ലീൻ ഷേവ് ചെയ്യുന്ന ധൈര്യവാന്മാരുമുണ്ട്. അത്യവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടിവന്നാലും മാസ്ക് ഉള്ളതിനാൽ ക്ലീൻ ഷേവ് ചെയ്ത കാര്യം നാട്ടുകാർ പെട്ടെന്നു തിരിച്ചറിയില്ലെന്നും മാറിയരൂപം കണ്ട് ആരും കളിയാക്കില്ലെന്നതുമാണ് ഇക്കൂട്ടരുടെ ആശ്വാസം.
രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം വളർന്നു പഴയപടിയാകുമല്ലോയെന്നാണു പ്രതീക്ഷ. ലോക് ഡൗൺ കഴിയുന്നതുവരെ മുടിയും താടിയും വളർത്താൻ തന്നെയാണ് മൊട്ടയടിക്കാൻ മനസ്സിലാത്തവരുടെ തീരുമാനം. സൂപ്പർമാർക്കറ്റുകളിൽ ട്രിമ്മറുകൾക്കും ഷേവിങ് സെറ്റുകൾക്കും നല്ല ഡിമാൻഡാണെന്നു ജീവനക്കാർ പറയുന്നു. സ്കൂൾ അവധിയായതിനാൽ വീടുകളിൽ കഴിയുന്ന കുട്ടികളുടെ മുടി മുറിക്കുന്നതും ഇപ്പോൾ മാതാപിതാക്കളുടെ ചുമതലായിരിക്കുകയാണ്. താടിയും മുടിയും നീട്ടി നടന്നവർ ഇടയ്ക്കൊന്നു ഡ്രസ് ചെയ്യാൻ കഴിയാത്തതിനാൽ ആകെ കുടുങ്ങിയിരിക്കുകയാണ്. ലോക്ഡൗൺ കഴിഞ്ഞാൽ ബാർബർ ഷാപ്പുകളിൽ നല്ല തിരക്കായിരിക്കുമെന്നുറപ്പാണ്.