മദ്യം വേണം...ഡോക്ടറുടെ കുറിപ്പുമായി പുൽപള്ളിക്കാരൻ എക്സൈസ് ഓഫിസിൽ
Mail This Article
ബത്തേരി ∙ മദ്യം ആവശ്യപ്പെട്ട് ഡോക്ടറുടെ കുറിപ്പുമായി പുൽപള്ളി സ്വദേശി എക്സൈസ് ഓഫിസിൽ. പുൽപള്ളി ചീയമ്പം സ്വദേശിയായ നാൽപതു വയസ്സുതോന്നിക്കുന്നയാളാണ് ഇന്നലെ ബത്തേരിയിലെ എക്സൈസ് സർക്കിൾ ഓഫിസിലെത്തിയത്. പുൽപള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. തോമസ് മാത്യുവിന്റെ പേരിലുള്ള കുറിപ്പും കൈയിലുണ്ടായിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കാമെന്നു പറഞ്ഞ് ആവലാതിക്കാരന്റെ കൈയിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കുറിപ്പ് വാങ്ങിവച്ചു. തുടർനടപടികൾ അറിയിക്കാമെന്നും പറഞ്ഞയച്ചു.
ഓഫിസിലെത്തിയയാൾ മദ്യം ലഭിക്കാത്തതിന്റേതായ ചെറിയൊരു വിഭ്രാന്തി കാണിച്ചിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. മദ്യം കിട്ടാൻ എന്തു മാർഗമെന്നു ചോദിച്ച് എക്സൈസ് ഓഫിസുകളിൽ മദ്യപരുടെ കൂട്ട ഫോൺ വിളിയാണ്. വല്ലാത്ത പ്രശ്നമാണെന്നും ഡോക്ടറുടെ കുറിപ്പുമായി എവിടെയാണു വരേണ്ടതെന്നുമാണു മിക്കവർക്കും അറിയേണ്ടതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. എന്നാൽ, കുറിപ്പ് ആർക്കും കൊടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തെക്കുറിച്ചു കൂടുതൽ പ്രതികരിക്കാനില്ലെന്നും ഡോക്ടർ പറഞ്ഞു.