അത് അണുനാശിനിയല്ല, അലക്കുസോപ്പ്; വൈറലായ ദൃശ്യങ്ങൾക്കു പിന്നിൽ
Mail This Article
ബത്തേരി ∙ മുത്തങ്ങയിലും ബത്തേരിയിലും ആളുകളുടെ ദേഹത്തേക്ക് അണുനാശിനി സ്പ്രേ ചെയ്തത് വിവാദത്തിൽ. ഉത്തരേന്ത്യയിൽ ആളുകളെ കൂട്ടി നിർത്തി ദേഹമാസകലം സ്പ്രേ ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേരളത്തിലും ഇത്തരം അണുനാശിനി പ്രയോഗം നടന്നിരുന്നുവെന്ന് കാണിച്ച് ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ചില ദേശീയമാധ്യമങ്ങളും സംഭവം റിപ്പോർട്ടു ചെയ്തു. കർണാടകയിൽ നിന്ന് ബൈക്ക് റൈഡിനെത്തിയ സംഘാംഗങ്ങളെ കഴിഞ്ഞ 24നാണ് അണുനാശിനി സ്പ്രേ ചെയ്ത ശേഷം തിരികെ വിട്ടത്. കുപ്പാടി സ്കൂളിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചവരെ 27നും സ്പ്രേ ചെയ്തിരുന്നു.
എന്നാൽ അലക്കു സോപ്പു കലക്കിയ വെള്ളം മാത്രമാണ് സ്പ്രേ ചെയ്തതെന്ന് ബത്തേരി അഗ്നിശമന സേനാ സ്റ്റേഷൻ ഓഫിസർ കുര്യൻ പറഞ്ഞു. വെള്ളത്തിൽ അലക്കു സോപ്പ് അലിയിച്ചു തളിക്കുകയായിരുന്നു. മുത്തങ്ങയിൽ നിരവധി യാത്രക്കാരെ പരിശോധിച്ച ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരുമൊക്കെ ഇങ്ങോട്ട് ചോദിച്ച് ലായനി തളിക്കാൻ പറയുകയായിരുന്നു. വസ്ത്രത്തിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ സോപ്പുലായനി തളിക്കുന്നതിലൂടെ ഇല്ലാതാവട്ടെ എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അധികൃതർ പറഞ്ഞു.
പരിസര ശുചീകരണത്തിന് സാധാരണ സ്പ്രേ ചെയ്യുന്നത് ബ്ലീച്ചിങ് പൗഡറാണ്. അത് ആളുകൾക്ക് നേരെ പ്രയോഗിക്കാൻ പറ്റില്ല. ഐസൊലേഷൻ വാർഡുകളിലും രോഗികളുടെ സാന്നിധ്യമുണ്ടായ സ്ഥലങ്ങളിലുമൊക്കെ തളിക്കുന്നത് സോഡിയം ഹൈപ്പോ ക്ലോറൈഡാണ്.