നീലഗിരിയിൽ സമൂഹ വ്യാപനമില്ല: കലക്ടർ
Mail This Article
ഗൂഡല്ലൂർ ∙ നീലഗിരി ജില്ലയിൽ സമൂഹ വ്യാപനമില്ലെന്ന് കലക്ടർ ഇന്നസന്റ് ദിവ്യ അറിയിച്ചു. ജില്ലയിൽ ഇതുവരെ 36,345 പേർക്ക് കോവിഡ് പരിശോധന നടത്തി. ജില്ലയിൽ രോഗം ഭോധമാകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.കോവിഡ് രോഗം കണ്ടെത്തിയാൽ രോഗിയുടെ വീടിന്റെ സമീപത്തുള്ള 10 വീടുകളിൽ ഉള്ളവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് എടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നതു മൂലം രോഗ വ്യാപനമില്ലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പൊതു ജനങ്ങളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തണം. മഴക്കാലമായതിനാൽ പനി വരുമ്പോൾ സാധാരണ പനിയാണന്ന് കരുതി ചികിത്സിക്കാതിരിക്കരുത്. ആരോഗ്യ കേന്ദ്രങ്ങളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ വന്ന് ചികിത്സ തേടണം.അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം രോഗ വ്യാപനം തടയാൻ ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
14 പേർക്ക് കൂടി കോവിഡ്
നീലഗിരി ജില്ലയിൽ ഇന്നലെ 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ 863 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 722 പേർ രോഗമുക്തരായി വീടുകളിൽ തിരിച്ചെത്തി.139 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗബാധിതരായവർ ഊട്ടി, കൂനൂർ ഭാഗങ്ങളിലുള്ളവരാണ്. എല്ലാവരും സമ്പർക്ക പട്ടികയിലുള്ളവരാണ്.